Thursday, February 5, 2026

അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്നെ ബീഡി കെട്ടാന്‍ വിട്ടു, ജ്യോതിഷ പണ്ഡിതന്റെ വാക്കുകേട്ട് തുടര്‍പഠനം; ചില ദിവസങ്ങളില്‍ പട്ടിണി'-

വിദ്യാര്‍ഥി ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും അവയെ എങ്ങനെ മറികടന്നു എന്നതിനെ പറ്റിയും വാചാലനായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്‌സ് മീറ്റില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പിണറായി വിജയന്‍ ഓര്‍ത്തെടുത്തത്. അന്ന് പല ദിവസങ്ങളിലും പട്ടിണി കിടന്നിട്ടുണ്ട്. എന്നാല്‍ അഭിമാനിയായ താന്‍, തനിക്ക് ഉണ്ടായ വിഷമതകള്‍ ആരോടും പറഞ്ഞിരുന്നില്ല. അന്നാണ് ഒറ്റ നിറത്തിലുള്ള ഡ്രസ് ധരിക്കാന്‍ തുടങ്ങിയത്. നമ്മുടെ കഴിവിന് അനുസരിച്ച്‌ ജീവിക്കുക എന്നതാണ് പ്രധാനം. തെറ്റായ വഴികളിലേക്ക് പോകാതിരുന്നാല്‍ മതി. എന്താണ് ഉള്ളത് അതനുസരിച്ച്‌ ജീവിക്കാന്‍ പഠിക്കുക എന്നതാണ് പ്രധാനമെന്നും വിദ്യാര്‍ഥികള്‍ക്ക് ഉപദേശരൂപേണ പിണറായി വിജയന്‍ പറഞ്ഞു.

'നിങ്ങള്‍ ജീവിച്ചിരുന്നത് പോലെയുള്ള ഒരു കാലത്തല്ല എന്റെ ചെറുപ്പകാലം. നിങ്ങളുടെ ചുറ്റുമുള്ളവര്‍ നിങ്ങളുടെ പഠിത്തത്തെ വലിയ തോതില്‍ പിന്താങ്ങുന്നവരാണ്. നിങ്ങളെക്കാള്‍ കൂടുതല്‍ താത്പര്യമെടുത്ത് കൂടെ നില്‍ക്കും നിങ്ങളുടെ അച്ഛനും അമ്മയും. അങ്ങനെയാണ് ഇന്നത്തെ സമൂഹത്തിന്റെ രീതി. ഞാന്‍ പഠിക്കുന്ന കാലത്ത് എന്റെ ചുറ്റുപാടും പഠനത്തെ പിന്താങ്ങാന്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. പഴയ തലമുറയില്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ തന്നെ വളരെ കുറവാണ്. വിദ്യാര്‍ഥിക്ക് പഠനത്തിന് ആവശ്യമായ പിന്തുണ ലഭിക്കുക എന്നത് അക്കാലത്ത് അത്ര പ്രായോഗികമല്ല. പിന്നെ വിദ്യാഭ്യാസത്തിന്റേതായ പിന്‍ബലമില്ലാത്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛന്‍ ഒരു ചെത്തുതൊഴിലാളിയാണ്. അമ്മ സാധാരണ വീട്ടുതൊഴിലും കാര്‍ഷികവൃത്തിയും ഒക്കെ ചെയ്യുന്ന സാധാരണ സ്ത്രീ. സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അഞ്ചാം തരം പഠനം കഴിഞ്ഞപ്പോള്‍ ആദ്യ വെല്ലുവിളി വരികയാണ്. ഇനി പഠിക്കേണ്ട. പഠിച്ചിട്ട് എന്താണ് കാര്യം?. അന്ന് നമ്മുടെ നാട്ടില്‍ ബീഡി തെറുപ്പ് ഉണ്ട്. ബീഡി കെട്ടാന്‍ പോയാല്‍ മതിയെന്ന് പറഞ്ഞു. എന്നെ പഠിപ്പിച്ച സ്‌കൂളിലെ പ്രധാന അധ്യാപകന്‍ എന്റെ അമ്മയെ വിളിപ്പിച്ചു. ഈ കുട്ടി തുടര്‍ന്നും പഠിക്കണം. തുടര്‍ന്ന് പഠിപ്പിക്കണം. എന്നാല്‍ മറ്റു സമ്മര്‍ദ്ദത്തിനാണ് കൂടുതല്‍ പ്രാധാന്യം കിട്ടിയത്. അകന്ന ബന്ധുവായ ഒരാളുടെ അടുത്ത് ഞാന്‍ ചെന്നു. ബീഡി തൊഴിലാളിയാണ്. ഇവനെ കൂട്ടണമെന്ന് പറഞ്ഞു. എന്നാല്‍ അതിനൊന്നും അവന്‍ ആയിട്ടില്ലെന്നും അവന്‍ പഠിക്കട്ടെ എന്നും പറഞ്ഞു അയാള്‍ മടക്കി. പിന്നീട് നാട്ടില്‍ പ്രധാനിയായിട്ടുള്ള മറ്റൊരു ബീഡി തൊഴിലാളിയുണ്ട്. പിന്നെ എന്റെ ജീവിതത്തില്‍ സുഹൃത്തായി വന്നിട്ടുള്ള ആളാണ് അദ്ദേഹം. ഒരു രക്ഷിതാവിനെ പോലെ. അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോള്‍ അവന്‍ പണിക്ക് ഒന്നും പോകേണ്ട. പഠിക്കട്ടെ എന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ അമ്മ പഠിപ്പിക്കാന്‍ തീരുമാനിച്ചു'- പിണറായി വിജയന്‍ ഓര്‍ത്തെടുത്തു.


'അങ്ങനെ യുപി സ്‌കൂളിലായി. യുപി സ്‌കൂളില്‍ ആയപ്പോള്‍ ഒരു മലയാളി അധ്യാപകന്‍ ഉണ്ടായിരുന്നു. മുന്‍ഷി എന്നാണ് അന്ന് വിളിക്കുക. അദ്ദേഹം എന്നെ വിളിച്ച്‌ നക്ഷത്രം ചോദിച്ചു. ഞാന്‍ എന്റെ നക്ഷത്രം പറഞ്ഞു. എന്റെ അമ്മയോട് വരാന്‍ പറഞ്ഞു. അമ്മ ചെന്നു. അദ്ദേഹം ജ്യോതിഷ പണ്ഡിതനാണ്. നിങ്ങള്‍ പറയുന്നത് അല്ല ഇവന്റെ നക്ഷത്രം. മറ്റൊരു നക്ഷത്രമാണ്. ഇന്ന സമയത്തേക്ക് നക്ഷത്രം കഴിഞ്ഞു. അടുത്ത നക്ഷത്രം ഇന്ന സമയത്ത് ആരംഭിക്കും. ഞാന്‍ എഴുതി തരാം ഇവന്റെ ജാതകം എന്ന് പറഞ്ഞ് എഴുതി തന്നു. ഇവന്‍ എവിടെയാണ് തോല്‍ക്കുന്നത് അവിടം വരെ പഠിപ്പിക്കണം. ആ വാക്ക് തരണമെന്ന് പറഞ്ഞു. അതാണ് എന്റെ തുടര്‍പഠനത്തിന് ഇടയാക്കിയത്. അന്ന് യുപി സ്‌കൂളില്‍ പൊതുപരീക്ഷ ഉണ്ട്. അന്ന് മൂന്ന് പേരാണ് പാസായത്. അതില്‍ ഒന്ന് ഞാനാണ്. അന്ന് ഈ പറഞ്ഞ ഒരു പിന്തുണയും എനിക്ക് ഉണ്ടായിരുന്നില്ല. സ്വന്തമായി പഠിച്ച്‌ നേടിയതാണ്. എസ്‌എസ്‌എല്‍സി കഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം ഒഴിവ് വന്നു. എസ്‌എസ്‌എല്‍സി കഴിഞ്ഞപ്പോള്‍ എന്റെ ഒരു അമ്മാവന്‍ ഭദ്രാവതിയില്‍ ഉണ്ടായിരുന്നു. അവിടെ ഞാന്‍ പോയിരുന്നു. വെറുതെ പോയതാണ്. പോയി തിരിച്ചുവന്നപ്പോഴേക്കും കോളജ് അഡ്മിഷന്റെ സമയം കഴിഞ്ഞുപോയി. ഒരു വര്‍ഷം പോയി. അടുത്ത സ്ഥലത്ത് നെയ്ത്ത് പണി ഉണ്ട്. അവിടെ പോയി നെയ്ത്ത് പണി എടുത്തു. അത് ഒരു ഗുണമായി. കുറച്ചു കാശ് അതിന്റെ ഭാഗമായി ലഭിക്കുന്ന നില ഉണ്ടായി. അങ്ങനെയാണ് പിയുസിക്ക് ചേര്‍ന്നത്. ആ കോളജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ നല്ല പൊതുധാരണകള്‍ വളര്‍ന്നുവന്നു. വളരുന്നതോടൊപ്പം പൊതുധാരണകളും മാറുമല്ലോ. എനിക്കും ചില മാറ്റങ്ങള്‍ സംഭവിച്ചു. വിദ്യാര്‍ഥി പ്രവര്‍ത്തകനായി മാറുന്നു. കേരളത്തിലെ ഒരു വിദ്യാര്‍ഥി സംഘടനയുടെ ഏറ്റവും പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായി ഞാനും മാറുന്നു. കെഎസ്‌എഫ് ആണ്. ആ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.ഇന്നത്തെ ചുറ്റുപാടല്ല, അന്നത്തെ ചുറ്റുപാട്. രാവിലെ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ചില ദിവസങ്ങളില്‍ റൊട്ടി തരും. ഉച്ചയ്ക്ക് അത് കഴിക്കും. ഇല്ലാത്ത ദിവസം ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലെന്നും വരും. അങ്ങനെയുള്ള നാളുകളായിരുന്നു കോളജ് വിദ്യാഭ്യാസ കാലം. എന്നാല്‍ ആ കാലത്തും ഞാന്‍ എന്റെ വിഷമതകള്‍ ഒന്നും ആരോട് പറയാറില്ല. നല്ല അഭിമാനിയായി ജീവിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അന്നാണ് ഒറ്റ നിറത്തിലുള്ള ഡ്രസ് ധരിക്കാന്‍ തുടങ്ങിയത്. നമ്മുടെ കഴിവിന് അനുസരിച്ച്‌ ജീവിക്കുക എന്നതാണ് പ്രധാനം. തെറ്റായ വഴികളിലേക്ക് പോകാതിരുന്നാല്‍ മതി. എന്താണ് ഉള്ളത് അതനുസരിച്ച്‌ ജീവിക്കാന്‍ പഠിക്കുക. അതിന്റെ ഭാഗമായി ഡിഗ്രി രണ്ടാം വര്‍ഷമായപ്പോള്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് മാറുകയാണ്. അങ്ങനെയൊക്കെയാണ് 25-ാം വയസില്‍ എംഎല്‍എയായി വരുന്നത്'- പിണറായി വിജയന്‍ പറഞ്ഞു.

ഒമ്പത് കാരിയെപീഡിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

മുക്കം :ഒമ്പത്വയസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ.മുക്കം സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി ഞെട്ടിക്കുന്ന പീഡന വിവരം തുറന്നുപറഞ്ഞത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  ആർഎസ്എസ് സജീവ പ്രവർത്തകനാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ബാറ്റുപോലും പിടിക്കാനറിയാത്തവര്‍ എന്തിന് ക്രിക്കറ്റ് ഭരിക്കണമെന്ന് സുപ്രീംകോടതി

ഡൽഹി:ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടത് വിരമിച്ച ക്രിക്കറ്റ് താരങ്ങളായിരിക്കണമെന്നും, അല്ലാതെ ഒരു ബാറ്റ് പോലും പിടിക്കാന്‍ അറിയാത്തവരല്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് .
കായിക സംഘടനകളുടെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളുമെല്ലാം അധികാരം കൈയാളുന്നതിനെതിരെ രൂക്ഷവിമർശനമാണ്സുപ്രീംകോടതി നടത്തിയ ത്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍. 1986 മുതല്‍ 2023 വരെ വെറും 164 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍, പെട്ടെന്ന് അംഗങ്ങളുടെ എണ്ണം വർധിച്ചതിനെ കോടതി ചോദ്യം ചെയ്തു. 1986 മുതല്‍ 2023 വരെ നിങ്ങള്‍ക്ക് 164 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 2023-ന് ശേഷം ഇതൊരു 'ബമ്പർ ഡ്രോ' പോലെ മാറിയത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം.

അസോസിയേഷൻ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനങ്ങള്‍ പ്രശസ്തരായ അന്താരാഷ്ട്ര താരങ്ങള്‍ക്കായി മാറ്റിവെക്കണമായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.ക്രിക്കറ്റ് നിലനില്‍ക്കുന്നത് താരങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും ഭാരവാഹികളോ അധികാരികളോ ഉള്ളതുകൊണ്ടല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ക്രിക്കറ്റ് നിലനില്‍ക്കുന്നത് ക്രിക്കറ്റ് താരങ്ങള്‍ ഉള്ളതുകൊണ്ടാണ്. അതുപോലെ ഹോക്കി അസോസിയേഷൻ അറിയപ്പെടുന്നത് ഹോക്കി താരങ്ങള്‍ ഉള്ളതുകൊണ്ടാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് അവര്‍ അർഹിക്കുന്ന ബഹുമാനം നല്‍കിയേ മതിയാകൂവെന്നും കോടതി പറഞ്ഞു.

മുൻ ഇന്ത്യൻ താരം കേദാർ ജാദവ് നല്‍കിയ പരാതിയെത്തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. എന്‍സിപി-എസ് പി എംഎല്‍എ രോഹിത് പവാറിന്‍റെ അടുത്ത ബന്ധുക്കളെയും ബിസിനസ് പങ്കാളികളെയും ഉള്‍പ്പെടുത്തി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്നാണ് കേദാർ ജാദവിന്‍റെ ആരോപണം. ഏകദേശം 401 പുതിയ അംഗങ്ങളെ നിയമവിരുദ്ധമായി തിരുകിക്കയറ്റിയെന്ന് ഹർജിയില്‍ പറയുന്നു. സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച്‌ ജനുവരി 6-ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജി പിൻവലിക്കാൻ അനുമതി നല്‍കിയ സുപ്രീം കോടതി, എല്ലാ വാദങ്ങളും ബോംബെ ഹൈക്കോടതിയില്‍ ഉന്നയിക്കാൻ നിർദ്ദേശിച്ചു. ഹൈക്കോടതി ഈ വിഷയത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

തക്കതായ കാരണമില്ലാതെ വീട് വിട്ടിറങ്ങുന്ന ഭാര്യക്ക് ജീവനാംശം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി

തക്കതായ കാരണമില്ലാതെ വീട് വിട്ടിറങ്ങുന്ന ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്തനല്ലെന്ന് ഛണ്ഡീഗഡ് ഹൈക്കോടതി. ജീവനാംശത്തിനുളള അവകാശം നിർണയിക്കുന്നതിന്‍റെ അടിസ്ഥാനം വൈവാഹിക പദവി മാത്രമല്ല, പെരുമാറ്റം കൂടിയാണെന്ന് കോടതി പറഞ്ഞു.

വിവാഹം കഴിഞ്ഞ് 4ാം ദിവസം ഭർതൃ വീടുപേക്ഷിച്ച് ഇറങ്ങിപ്പോയ യുവതി സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവ ആരോപിച്ച് ഭർതൃ വീട്ടുകാർക്കെതിരെ പരാതി നൽകിയിരുന്നു. ഭർത്താവിന്‍റെ വീട്ടുകാർ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച യുവതി ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ടു.



എന്നാൽ ഭർത്താവ് ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുകയും വിവാഹ ബന്ധത്തിൽ തുടരാൻ താൽപ്പര്യമുണ്ടെന്നും കോടതിയെ അറിയിച്ചു. ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടാൻ ഭാര്യ ചൂണ്ടിക്കാട്ടിയ കാരണങ്ങൾക്ക് കൃത്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിരീക്ഷണം.

കൃത്യമായ കാരണമില്ലാതെ ഭാര്യ വീട് വിട്ടിറങ്ങുകയും ഭർത്താവ് നിയമ പരമായി നീങ്ങിയിട്ടും തിരികെ വരാൻ വിസമ്മതിച്ചാൽ ജീവനാംശത്തിന് അർഹതയില്ലെന്നാണ് കോടതി വിധി."
 

വിവാദം;പുതുപ്പാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാലിനെ സ്ഥലം മാറ്റി.

താമരശ്ശേരി: ഗുരുതര ആരോപണം നേരിട്ട
പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൽ പ്രിയ പ്രോത്താസിസിനെതിരെ നടപടി. പിടിഎ പ്രസിഡൻ്റ് മുഹമ്മദലി നൽകിയ പരാതിയിൽ അന്വേഷണം നടത്തി കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊതുവിദ്യഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി അധ്യാപികയെ കാസർകോട്ടേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയും,  അധ്യാപകൻ്റെ പല്ല് അടിച്ചു കൊഴിക്കുമെന്ന ഫോൺ സംഭാഷണം പുറത്ത് വന്നത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു 

Wednesday, February 4, 2026

ഇവിടെ ‘എം.എൽ.എ’മാരുടെ വാഹനങ്ങളേ അനുവദിക്കൂ, ‘നിയമസഭാംഗം’ പറ്റില്ല.

തിരുവനന്തപുരം:"ഇവിടെ ‘എം.എൽ.എ’മാരുടെ വാഹനങ്ങളേ അനുവദിക്കൂ, ‘നിയമസഭാംഗം’ പറ്റില്ല; മാത്യു ടി. തോമസിനെ തടഞ്ഞ് വാച്ച് ആൻഡ് വാർഡ്.
 
"നിയമസഭാ മന്ദിരത്തിലെ പാർക്കിങ്ങിലുണ്ടായ രസകരമായ സംഭവം പങ്കുവെച്ച് മുൻമന്ത്രിയും എം.എൽ.എയുമായ മാത്യു ടി. തോമസ്. എം.എൽ.എമാർക്കുള്ള പാർക്കിങ് സ്പേസിൽ ‘നിയമസഭാംഗം’ എന്ന ബോർഡ് വച്ച കാർ പാർക്ക് ചെയ്യാനാകില്ലെന്ന വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥന്‍റെ വാദമാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ താൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. തന്‍റെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റടങ്ങിയ ചിത്രവും എം.എൽ.എ പങ്കുവെച്ചിട്ടുണ്ട്."ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു.
ഇന്ന് നിയമസഭയിൽ ചെന്ന് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാർഡ്, ഡ്രൈവർ സീറ്റിൽ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. "ഇവിടെ MLA മാരുടെ വാഹനങ്ങൾക്കു മാത്രേ പാർക്കിങ് അനുവദിക്കൂ"
നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു.
MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു."
 വരുന്നുണ്ട്. ശുദ്ധമലയാളം ഉപയോഗിക്കുന്നതിലെ പരിമിതി ചിലർ ചൂണ്ടിക്കാണിച്ചു. സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾ മാറ്റേണ്ടതുണ്ടോ എന്നും ‘ഹോട്ടൽ’ എന്നതിന് പകരം ആരെങ്കിലും ‘ഭക്ഷണശാല’ എന്ന് എഴുതി വയ്ക്കുന്നുണ്ടോ എന്നും ഒരാൾ കമന്‍റിൽ ചോദിക്കുന്നു. പരീക്ഷ എഴുതാതെ പാർട്ടി വഴി നിയമനം കിട്ടി വന്നതാകുമെന്ന പരിഹാസ കമന്‍റും പോസ്റ്റിനു കീഴെയുണ്ട്.
 

വഖഫ് ബോർഡ്‌; അഡ്വ.എം.കെ സക്കീർ വീണ്ടും ചെയർമാൻ, മുക്കം ഉമർ ഫൈസിയും ബോർഡിൽ.

തിരുവനന്തപുരം: കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം നീണ്ടുപോയ വഖഫ് ബോർഡ് പുനഃ സംഘടന ഒടുവിൽ പൂർത്തിയാക്കി സംസ്ഥാന സർക്കാർ. നിലവിലുണ്ടായിരുന്ന വഖഫ് ബോർഡ്‌ ചെയർമാൻ അഡ്വ.എം.കെ സക്കീറിനെ തന്നെയാണ് വീണ്ടും ചെയർമാനാക്കിയത്. സമസ്ത വിഭാഗത്തിൽ നിന്നും സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന മുക്കം ഉമർ ഫൈസിയെ  ബോർഡിലേക്ക് എടുത്തിട്ടുണ്ട്.

ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനസംഘടന.

മുസ്‌ലിം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് പ്രതിനിധികളുടേത് ഉടനെ നികത്തുമെന്നും വിജഞാപനത്തിലുണ്ട്. 

വഖഫ് ബോർഡ് പുനഃസംഘടന നടപടികൾ ഫെബ്രുവരി അഞ്ചിന് മുമ്പ് പൂർത്തിയാക്കണമെന്ന ഹൈകോടതി ഉത്തരവിട്ടിരുന്നു. പുതിയ ബോർഡിൽ രണ്ട് അമുസ്‍ലിം അംഗങ്ങൾ വേണമെന്ന കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥയിൽ ആശയക്കുഴപ്പലായിരുന്നു സർക്കാർ.കേരള വഖഫ് സംരക്ഷണ വേദി നൽകിയ പൊതുതാൽപര്യ ഹരജിയുടെ പശ്ചാത്തലത്തിൽ എത്രയും വേഗം ബോർഡ് പുനഃസംഘടന പൂർത്തിയാക്കാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് ജനുവരി 20ന് സർക്കാറിന് ഉത്തരവിടുകയായിരുന്നു."
 

അമുസ്‍ലിംകളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുത്തുമെന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്."

അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്നെ ബീഡി കെട്ടാന്‍ വിട്ടു, ജ്യോതിഷ പണ്ഡിതന്റെ വാക്കുകേട്ട് തുടര്‍പഠനം; ചില ദിവസങ്ങളില്‍ പട്ടിണി'-

വിദ്യാര്‍ഥി ജീവിതത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും അവയെ എങ്ങനെ മറികടന്നു എന്നതിനെ പറ്റിയും വാചാലനായി മുഖ്യമന്ത്രി പിണറായി വിജയന്...