Tuesday, February 24, 2026

എംഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതി മാനി പുരം സ്വദേശി അറസ്റ്റിൽ*

തോൽപ്പെട്ടി: എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതി മാനി പുരം സ്വദേശി അറസ്റ്റിൽ.തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെച്ച് 388 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ പ്രധാന പ്രതിയായ കോഴിക്കോട് മാനിപുരം മുച്ചിലോട്ടുകുഴിയിൽ വീട്ടിൽ മുഹമ്മദ് മിദ്ലാജ് ആണ് പിടിയിലായത്.

നിലവിൽ മാരക ലഹരിമരുന്നുകൾ ഉൾപ്പെട്ട നാല് കോമേഴ്ഷ്യൽ ക്വാണ്ടിറ്റി കേസുകളിൽ പ്രതിയാണ് ഇയാൾ. ഇതേ കേസിൽ മറ്റ് രണ്ട് പേരെ നേരത്തെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് മുഖ്യസൂത്രധാരനായ മിദ്‌ലാജിനെ വലയിലാക്കിയത്.

വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്.

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി"

തിരുവനന്തപുരം: ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. കൂട്ടിയ പ്രായപരിധി പ്രകാരം ജനറൽ വിഭാഗത്തിന് 40 വയസുവരെയും ഒബിസി വിഭാഗത്തിന് 43 വയസുവരെയും പട്ടികജാതി, പട്ടികവർഗത്തിന് 45 വയസുവരെയും അപേക്ഷിക്കാം.


ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ 36 വയസായിരുന്നു ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള കൂടിയ പ്രായപരിധി.

പ്രായപരിധി ഉയർത്താനുള്ള ശിപാർശ മന്ത്രിസഭയുടെ അജൻഡയിൽ ഉൾപ്പെടുത്താൻ പൊതുഭരണ വകുപ്പിനോട് നിർദേശിച്ചിരുന്നു. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ജനറൽ കാറ്റഗറിയിൽ 40 വയസായി ഉയർത്തിയിരുന്നു.

ആനുപാതികമായി മറ്റ് വിഭാഗങ്ങളുടെയും പ്രായപരിധി ഉയർത്തി. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം അറുപത് ആക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ്‌ പിഎസ്‌സി വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി ഉയർത്തിയത്."
 

റാപ്പർ വേടൻ വിവാഹിതനായി.

തൃശ്ശൂർ:റാപ്പർ വേടൻ വിവാഹിതനായി. എഴുത്തുകാരി നവമിലതയാണ് വധു. തൃശ്ശൂരിലെ വേടന്റെ വീട്ടിൽ ലളിതമായി നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. വൈകുന്നേരം പൂമലയിലെ റിസോർട്ടിൽ വിരുന്ന് സത്ക്കാരം ഒരുക്കിയിരുന്നു.

നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ്‌ വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരിയാണ് നവമിയുടെ വീട്. കഴിഞ്ഞ ദിവസം നടന്ന ബാച്ച്‌ലർ പാർട്ടിയുടെ ചിത്രങ്ങൾ നവമിലത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

വിവാഹവിവരം കണ്ണൂരിലെ ഒരു പരിപാടിയിൽ വേടൻ തന്നെയാണ് സ്ഥിരീകരിച്ചത്. ഭരണഘടന സാക്ഷിയാക്കി ലളിതമായ രീതിയിലാണ് വിവാഹം നടക്കുക എന്ന് വേടൻ വ്യക്തമാക്കിയിരുന്നു. തദ്ദേശസ്വയംഭരണദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സർക്കാർ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹക്കാര്യം പങ്കുവെച്ചത്.

ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. വേദിയിൽവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വേടനെ പൊന്നാടയണിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനുശേഷം സംസാരിക്കുന്നതിനിടെ എംവി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പങ്കുവെച്ചത്. പിന്നാലെ മറുപടി പ്രസംഗത്തിൽ വേടനും ഈ സന്തോഷവാർത്ത സ്ഥിരീകരിച്ചു. 'മാഷ് പറഞ്ഞതുപോലെ 24-ാം തിയ്യതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്ല്യാണമാണ്'- എന്നാണ് വേടൻ പറഞ്ഞത്.

നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികൾക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോൾ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് 'പൊണ്ടാട്ടി' എന്നാണ് നവമി ലത കുറിച്ചത്."
 

പെരുന്നാളിന് മൂന്ന് ദിവസം അവധി പരിഗണനയില്‍: മുഖ്യമന്ത്രി

പെരുന്നാളിന് മൂന്ന് ദിവസം അവധി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നൂറാം വാർഷിക മഹാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമസ്ത നേതാക്കള്‍ സമർപ്പിച്ചപ്പോഴാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായ ഇരു പെരുന്നാളുകള്‍ക്കും മൂന്ന് ദിവസം അവധിയെന്നത് സർക്കാരിൻ്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

മാർച്ച്‌ 19ന് നിശ്ചയിച്ച സ്കൂള്‍ വാർഷിക പരീക്ഷ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത സെക്രട്ടറി കെ.ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ മെംബർ അസ് ഗറലി ഫൈസി പട്ടിക്കാട്, മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഒ.പി.എം അശ്റഫ്, ഹാരിസലി ബാഫഖി, അഹമ്മദ് റശാദി ചുള്ളിമാനൂർ, ഹസൻ ആലംകോട്, എസ്. അബ്ദുന്നാസിർ, ഷാനവാസ് മാസ്റ്റർ കണിയാപുരം,പനവൂർ ഷാജഹാൻ ദാരിമി എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്

മരണമെത്തിയില്ല,മടുത്തു,സ്വന്തമായി കല്ലറ പണിത് കാത്തിരുന്നയാള്‍ തൂങ്ങിമരിച്ചു

പോത്തൻകാേട്: വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍.പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തില്‍ പി.മോഹനനാണ് (72) ഇന്നലെ വീട്ടില്‍ തൂങ്ങിമരിച്ചത്.

10 വർഷം മുൻപ് പൂർണ ആരോഗ്യവാനായി ഇരിക്കുമ്ബോഴാണ് മോഹനൻ സ്വന്തമായി കല്ലറ പണിതത്.ജീവിതത്തിന്റെയും മരണത്തിന്റെയും പ്രതീകമായിട്ടായിരുന്നു പറമ്ബിന്റെ ഒരറ്റത്ത് കല്ലറ നിർമ്മിച്ചത്.ഇടയ്ക്കിടക്ക് കല്ലറയ്ക്ക് സമീപമെത്തി ചുറ്റുപാടുകള്‍ വൃത്തിയാക്കുകയും,കുറച്ചു സമയം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു.കാത്തിരിപ്പ് നീണ്ടുപോയത് കൊണ്ടാകാം സ്വയം ജീവൻ വെടിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.

മാത്രമല്ല മക്കള്‍ക്കും ബന്ധുക്കള്‍ക്കും തന്റെ മരണാനന്തരച്ചടങ്ങുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ,അതിന് ചെലവാകുന്ന തുക മുൻകൂട്ടി കണക്കാക്കി ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.പിതാവിന്റെ ആഗ്രഹങ്ങള്‍ക്കെതിരെ നില്‍ക്കാത്ത ബന്ധുക്കളും മക്കളും മോഹനന്റെ ആഗ്രഹം പോലെ കല്ലറയില്‍ അടക്കം ചെയ്തു

.കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; ' ദ കേരള സ്‌റ്റോറി 2' കാണാന്‍ ഹൈക്കോടതി 

കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.

കൊച്ചി: വിവാദങ്ങള്‍ക്ക് പിന്നാലെ കേരള സ്‌റ്റോറി 2 കാണാന്‍ ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ട്. ഇത് കാണാതിരിക്കാന്‍ ആവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള സ്‌റ്റോറി രണ്ടാംഭാഗം റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ഈ സിനിമ 1952ലെ സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് ഹരജി. കണ്ണൂരിലെ ശ്രീദേവ് നമ്പൂതിരി സമര്‍പ്പിച്ച ഹരജിയില്‍, നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സിനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും കോടതി നേരത്തെ നോട്ടിസ് അയച്ചിരുന്നു. 



ഇതിനിടെ കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സിനിമയെ സിനിമയായി കണ്ടാല്‍ മതി. സിനിമയില്‍ വരുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നില്ലല്ലോ. സിനിമ ബിജെപിയുടേതല്ല. അതിനാല്‍ നിലപാട് പറയാനും ഇല്ലെന്ന് എം ടി രമേശ് പറഞ്ഞു. കേരളം എങ്ങനെയാണെന്ന് കേരളത്തിലെ ആളുകള്‍ക്ക് അറിയാം. കേരളത്തില്‍ മതതീവ്രവാദം ഉള്‍പ്പെടെ എതിര്‍ക്കപ്പെടേണ്ട പലതുമുണ്ട്. അതിനെ രാഷ്ടീയമായി എതിര്‍ക്കുമെന്നും എം ടി രമേശ് പറഞ്ഞു. ഇഷ്ടപ്പെടാത്ത സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നത് സിപിഐഎമ്മിന്റെ രീതിയാണ്. സിനിമ കാണരുതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. സിനിമ കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. വിവാദം ഉണ്ടാക്കി സിനിമ വിജയിപ്പിക്കുന്നതിന് പി ആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്നും എം ടി രമേശ് പറഞ്ഞു. 'കേരള സ്റ്റോറി'യെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു എം ടി രമേശിന്റെ പ്രതികരണം.

Monday, February 23, 2026

കേരള സ്റ്റോറി', 'ഇരകളായി' വേദിയില്‍ എത്തിച്ചത് 37 ഉത്തരേന്ത്യൻ സ്ത്രീകളെ; ചോദ്യങ്ങളില്‍ കുടുങ്ങി അണിയറപ്രവര്‍ത്തകര്‍

ചോദ്യങ്ങളുയർന്നെങ്കിലും അണിയറപ്രവർത്തകർ വാർത്താസമ്മേളനവേദി വിടുകയായിരുന്നു. ഇരകളായി വേദിയിലെത്തിച്ചവരെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചതുമില്ല.



ന്യൂഡല്‍ഹി: 'ലവ് ജിഹാദ്' ഇരകളെന്ന് അവകാശപ്പെട്ട് 37 സ്ത്രീകളെ പങ്കെടുപ്പിച്ച്‌ 'കേരള സ്റ്റോറി 2'വിന്റെ പ്രൊമോഷൻ പരിപാടിയിൽ അണിയറ പ്രവർത്തകരെ നിർത്തി പൊരിച്ചു മാധ്യമങ്ങൾ.

കേരളത്തില്‍ വ്യാപകമായി നിർബന്ധിത മതപരിവർത്തനം നടക്കുന്നു എന്നാണ് സിനിമയുടെ അണിയറപ്രവർത്തകരുടെ അവകാശവാദം. എന്നാല്‍, പ്രൊമോഷൻ പരിപാടിയില്‍ പങ്കെടുത്ത 'ഇരകളില്‍' മലയാളികള്‍ ഉണ്ടായിരുന്നില്ല. വേദിയില്‍ കൊണ്ടുവന്നതൊക്കെയും ഉത്തരേന്ത്യക്കാരെയാണ്. പിന്നെന്തിനാണ് സിനിമയ്ക്ക് 'കേരള സ്റ്റോറി' എന്ന പേരിട്ടതെന്ന് മാധ്യമപ്രവർത്തകരില്‍ നിന്ന് ചോദ്യം ഉയർന്നതോടെ അണിയറപ്രവർത്തകർ കുഴങ്ങി.

'കേരള സ്‌റ്റോറി 2' സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിംഗ്, നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ, നടിമാരായ അതിദി ഭാട്ടിയ, ഉല്‍ക്ക ഗുപ്ത, ഐശ്വര്യ ഓജ തുടങ്ങിയവരാണ് പ്രൊമോഷൻ പരിപാടിയില്‍ പങ്കെടുത്തത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാൻ ഇവർ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മറുപടി നല്‍കാൻ തയ്യാറായി. സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ പ്രമേയമെന്നതിനാലാണ് 'കേരള സ്റ്റോറി' എന്ന പേരിട്ടത് എന്നായിരുന്നു ഇവരുടെ ന്യായീകരണം. 'ലവ് ജിഹാദ്' കേരളത്തില്‍ തുടങ്ങി രാജ്യം മുഴുവൻ വ്യാപിക്കുകയായിരുന്നു എന്നാണ് സംവിധായകൻ കാമാഖ്യ നാരായണ്‍ സിംഗ് പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള 'ഇരകളുടെ' വീഡിയോ യൂട്യൂബിലുണ്ടെന്നായിരുന്നു നിർമാതാവിന്റെ മറുപടി.

കേരളത്തില്‍ 'ലവ് ജിഹാദ്' ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ അന്നത്തെ കേരളാ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്ന മറുപടി. കൂടുതല്‍ ചോദ്യങ്ങളുയർന്നെങ്കിലും അണിയറപ്രവർത്തകർ വാർത്താസമ്മേളനവേദി വിടുകയായിരുന്നു. ഇരകളായി വേദിയിലെത്തിച്ചവരെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചതുമില്ല.

ഫെബ്രുവരി 27നാണ് 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസില്‍ നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 'യുഎ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്.

എംഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതി മാനി പുരം സ്വദേശി അറസ്റ്റിൽ*

തോൽപ്പെട്ടി: എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതി മാനി പുരം സ്വദേശി അറസ്റ്റിൽ.തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെച്ച് 388 ഗ്രാം മെത്താംഫിറ്റ...