ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമത്തിനായുള്ള എക്സിക്യൂട്ടീവ് റെഗുലേഷൻ സഊദി മന്ത്രിസഭ അംഗീകരിച്ചു.
തിങ്കളാഴ്ച ജിദ്ദയില്‍ സല്‍മാൻ രാജാവിന്റെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. വിദേശികള്‍ക്ക് സ്വത്തുവകകള്‍ വാങ്ങാൻ അനുവാദമുള്ള ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളും മന്ത്രിസഭ നിശ്ചയിച്ചു.
കഴിഞ്ഞ വർഷം ജൂലൈയില്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ജനുവരിയിലാണ് വിദേശികളുടെ സ്വത്തവകാശ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ എക്സിക്യൂട്ടീവ് റെഗുലേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്.
വിദേശ കമ്പനികള്‍ക്ക് ഓഫീസുകളും ഫാക്ടറികളും വാങ്ങാം
നിയമപ്രകാരം, വ്യക്തികള്‍ക്കും കമ്പനികള്‍ക്കും താമസസ്ഥലങ്ങള്‍, വാണിജ്യ, കാർഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ എന്നിവ വാങ്ങാൻ സാധിക്കും. എന്നാല്‍ ഇതിനായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി നേടേണ്ടതുണ്ട്. സഊദിയില്‍ പ്രവർത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് അവയുടെ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ ഓഫീസുകള്‍, ഫാക്ടറികള്‍, ഗോഡൗണുകള്‍ എന്നിവ വാങ്ങാനും നിയമം അനുവാദം നല്‍കുന്നുണ്ട്. ഔദ്യോഗിക ലൈസൻസുള്ള കമ്പനികള്‍ക്കാണ് ഈ അവകാശം ലഭിക്കുക.
രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ വിഷയങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു. ഐ.എം.ഡി വേള്‍ഡ് കോമ്പറ്റിറ്റീവ്നെസ് ഇയർബുക്ക് 2026-ല്‍ ആഗോളതലത്തില്‍ 13-ാം സ്ഥാനവും ജി20 രാജ്യങ്ങളില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ സഊദിക്ക് സാധിച്ചതിനെ മന്ത്രിസഭ അഭിനന്ദിച്ചു. കൂടാതെ, ആഗോള സൈബർ സുരക്ഷാ സൂചികയില്‍ തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയതും വലിയ നേട്ടമായി മന്ത്രിസഭ വിലയിരുത്തി.