LATEST

6/recent/ticker-posts

വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം,കോണ്‍ഗ്രസില്‍ 'മുഖ്യമന്ത്രി' കളി മുറുകുന്നു.

വോട്ട് ചെയ്ത അണികൾ അമർഷത്തിൽ

തിരുവനന്തപുരം:വോട്ടെണ്ണാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പോര് മുറുകുന്നു.




നേതാക്കളുടെ നിലപാടില്‍ യു.ഡി.എഫ് പാളയത്തില്‍ കടുത്ത അമര്‍ഷം പുകയുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിച്ച്‌ പൊട്ടിത്തെറി ആരംഭിച്ചത്.






കേരളത്തിലെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കരുത്തനായ ഒരു നേതാവ് വേണമെന്ന ചിന്തയിലാണ് ഹൈക്കമാന്‍ഡ്. കെ.സി. വേണുഗോപാലിന് പ്രഥമ പരിഗണന നല്‍കാനാണ് ഡല്‍ഹിയിലെ ഉന്നതര്‍ക്ക് താല്‍പ്പര്യം. ഇതിന്റെ സൂചനയെന്നോണം കെ. സുധാകരന്‍ കഴിഞ്ഞ ദിവസം കെ.സിയെ വാഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് എരിതീയില്‍ എണ്ണയൊഴിച്ചതിന് തുല്യമായി. വന്‍ സൈബര്‍ ആക്രമണം ഉണ്ടായതോടെ സുധാകരന് കമന്റ് ബോക്‌സ് ഓഫ് ചെയ്ത് തലയൂരേണ്ടി വന്നു.






മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ചരടുവലികള്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ അദ്ദേഹം ഡല്‍ഹിയിലാണുള്ളത്. വോട്ടെണ്ണും മുന്‍പേ വിവാദങ്ങള്‍ അനാവശ്യമാണെന്ന് പുറമെ പറയുന്നുണ്ടെങ്കിലും, തന്നെ അവഗണിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സന്ദേശം അദ്ദേഹം ഹൈക്കമാന്‍ഡിന് കൈമാറിക്കഴിഞ്ഞു. വി.ഡി. സതീശന്‍, ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നീ 'മൂന്നാം മുറ'ക്കാര്‍ക്കിടയില്‍ കസേരയ്ക്കായി വന്‍ വടംവലിയാണ് നടക്കുന്നത്.






നേതാക്കളുടെ ഈ അധികാര മോഹത്തിനെതിരെ എം.കെ. രാഘവന്‍ എം.പി പരസ്യമായി രംഗത്തെത്തി. ജനങ്ങള്‍ യു.ഡി.എഫിന്റെ വിജയത്തിനായി കാത്തിരിക്കുമ്പോള്‍ നേതാക്കള്‍ കസേര പങ്കിട്ടെടുക്കുന്ന തിരക്കിലാണെന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇത്തരം നീക്കങ്ങള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിലെ ഈ ഗ്രൂപ്പ് കളിയില്‍ മുസ്ലിം ലീഗ് നേതൃത്വം അങ്ങേയറ്റം ക്ഷുഭിതരാണ്. തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ജനമധ്യത്തില്‍ യു.ഡി.എഫിനെ പരിഹാസ്യരാക്കുമെന്ന് ലീഗ് വിലയിരുത്തുന്നു.






പരസ്യ പ്രതികരണം ഇനിയും തുടര്‍ന്നാല്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടണമെന്ന് ലീഗ് ആവശ്യപ്പെടും. കോണ്‍ഗ്രസിനോട് ഇക്കാര്യത്തില്‍ മൗനം പാലിക്കണമെന്നും ചോദിക്കുമ്പോള്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമാണ് കുഞ്ഞാലിക്കുട്ടിയും സംഘവും എടുത്തിരിക്കുന്ന കര്‍ക്കശ നിലപാട്. സ്ഥിതിഗതികള്‍ വഷളാകുന്നത് കണ്ട് എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേരിട്ട് രംഗത്തിറങ്ങി.







കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ അദ്ദേഹം ഫോണില്‍ വിളിച്ച്‌ ശാസിച്ചതായാണ് വിവരം. ഭരണം കിട്ടും മുമ്പേ അവകാശവാദം ഉന്നയിക്കുന്നത് തിരിച്ചടിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, അണിയറയില്‍ കെ.സി വേണുഗോപാലിനായി ഒരു വിഭാഗം ഉറച്ചുനില്‍ക്കുന്നതോടെ ഗ്രൂപ്പ് പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകും.