നിലമ്പൂർ: കുട്ടിയുടെ കഴുത്തില്‍നിന്ന് മോഷ്ടിച്ച സ്വർണമാല യുവതി വിഴുങ്ങി. മാല പുറത്തുവരുന്നത് കാത്ത് ആശുപത്രിയില്‍ വനിതാ പൊലീസ് മുപ്പത്തഞ്ചുകാരിക്ക് കാവല്‍ നില്‍ക്കാൻ തുടങ്ങിയിട്ട് ദിവസം ഒന്ന് കഴിഞ്ഞിട്ടും മാല പുറത്ത് വന്നില്ല
നിലമ്പൂർ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 9ന് രാത്രി 10ന് ആണ് സംഭവത്തിന്റെ തുടക്കം. ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കവെ, പുളിക്കലോടി സ്വദേശിയുടെ കുട്ടിയുടെ കഴുത്തില്‍നിന്ന് 3.5 ഗ്രാമിന്റെ മാല കാണാതായി.
വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ യുവതി ഓമനിക്കുന്നത് പലരും കണ്ടിരുന്നു. കയ്യോടെ പിടികൂടുമെന്ന ഘട്ടത്തില്‍ യുവതി മാല വിഴുങ്ങി. നാട്ടുകാർ തടഞ്ഞുവച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. കുറ്റം നിഷേധിച്ചതിനെത്തുടർന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തി.ആഭരണം വയറ്റിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം എനിമ നല്‍കി. ആഭരണം മാത്രം പുറത്തുവന്നില്ല. യുവതി ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഇടയ്ക്കിടെ അക്രമാസക്തയാകുന്നുണ്ട്. കുട്ടിയുടെ വീട്ടുകാരും ആശുപത്രിയിലുണ്ട്.