കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോഴും ദുരൂഹത തുടരുന്നു
കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു. രാത്രി 7.48നാണ് അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തിയത്. അടുക്കള ഭാഗത്തെ സിസിടിവി തിരിച്ച് വയ്ക്കുകയും ചെയ്തു. അടുക്കള ഭാഗം വഴിയാണ് വീടിന് അകത്ത് കയറിയത്. എട്ട് മണിയോടെ അദ്‌നാൻ നസ്രിനയുടെ മുറിയില്‍ നിലയുറപ്പിച്ചു. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം നടന്നത്. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16 കാരി നസ്രിനയെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.
മുകൾനിലയിൽ ശബ്ദം കേട്ട് പെൺകുട്ടിയുടെ മുത്തശ്ശി വന്നുനോക്കുമ്പോഴാണ് മുഖത്ത് പ്ലാസ്റ്റർ ചുറ്റിയ നിലയിൽ പെൺകുട്ടിയെ കണ്ടതെന്നാണ് വീട്ടുകാർ നൽകിയ വിവരം. തുടർന്ന് നോക്കുമ്പോഴാണ് യുവാവിനെ കണ്ടെത്തിയത്. ബഹളം വച്ചതോടെ പരിസരത്തുള്ളവർ എത്തി യുവാവിനെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടു. ശേഷം പെൺകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരം അറിയിച്ചതു പ്രകാരം വീട്ടിൽ പൊലീസ് എത്തിയപ്പോഴേക്കും യുവാവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുഖത്ത് സെല്ലോടേപ്പ് ചുറ്റിയ നിലയിൽ ആയിരുന്നുവെന്നും ഇയാൾ വിഷം കഴിച്ചിരുന്നതായും നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹമെന്നും പറയുന്നു."
പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിൽ ഉണ്ടായിരുന്ന മുത്തശ്ശിയേയും ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ബഹളം കേട്ട് ഉണർന്ന വീട്ടുകാർ യുവാവിനെ ബലം പ്രയോഗിച്ച് മറ്റൊരു മുറിയിലാക്കി പൂട്ടിയിട്ട ശേഷം പെൺകുട്ടിയേയും മുത്തശ്ശിയേയും ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും തിരിച്ചെത്തിയപ്പോൾ യുവാവിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി എന്ന മറ്റൊരു വിവരവും ഉണ്ട്. യുവാവിന്റെ മൃതദേഹത്തിൽ മുഖത്തും വായിലും സെല്ലോടേപ് ഒട്ടിച്ച നിലയിലായിരുന്നുവെന്നും നാട്ടുകാരിൽ ചിലർ പറയുന്നു.
സംശയ പ്രഥമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ബന്ധുക്കളുടെ വിശദമായ മൊഴിയും ലഭിച്ചാൽ മാത്രമേ മരണങ്ങളുടെ പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂവെന്നും ആണ് പൊലീസ് പറയുന്നത്.