ബെളഗാവി: കാണിക്കവഞ്ചിയില്‍ പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിക്കുന്നത് പതിവാണെങ്കിലും കർണാടകയിലെ മുഗലകോട് ടൗണിന് സമീപമുള്ള ഖനദാലയില്‍ ലഭിച്ച ഒരു കുറിപ്പ് കണ്ട് ക്ഷേത്ര ഭാരവാഹികള്‍ വരെ അമ്പരന്നിരിക്കുകയാണ്.
അമ്മായിയമ്മയുടെ ശല്യം സഹിക്കവയ്യാതെ അവരെ ഭൂമിയില്‍ നിന്ന് 'തിരിച്ചുവിളിക്കണം' എന്ന വിചിത്രമായ ആവശ്യമാണ് ഒരു മരുമകള്‍ (അല്ലെങ്കില്‍ മരുമകൻ) കുറിപ്പിലൂടെ ദൈവത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം ഇങ്ങനെ:
ഖനദാലയിലെ പ്രസിദ്ധമായ ഹുലികാന്തേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം കാണിക്കവഞ്ചി തുറന്നപ്പോഴാണ് പണത്തിനൊപ്പം ഈ കുറിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഫെബ്രുവരി 13 മുതല്‍ 17 വരെയായിരുന്നു ഇവിടെ ഉത്സവം നടന്നത്."അടുത്ത വർഷത്തെ ഉത്സവത്തിന് മുൻപെങ്കിലും എന്റെ കഷ്ടപ്പാടുകള്‍ തീർത്ത് അമ്മായിയമ്മയെ അങ്ങ് തിരിച്ചുവിളിക്കണേ" എന്നായിരുന്നു വെള്ളക്കടലാസില്‍ എഴുതിയ പ്രാർത്ഥന.കത്തിന്റെ കൂടെ 100 രൂപയുടെ നോട്ടുമായിരുന്നു ഉണ്ടായിരുന്നത്.ക്ഷേത്രത്തിലെ രണ്ട് വ്യത്യസ്ത കാണിക്കവഞ്ചികളില്‍ നിന്നും സമാനമായ കുറിപ്പുകള്‍ ലഭിച്ചു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
നാട്ടുകാരും ഭാരവാഹികളും ആശങ്കയില്‍
വർഷങ്ങളായി ഉത്സവം നടക്കാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് ക്ഷേത്ര കമ്മിറ്റി അംഗം ശങ്കർ സുതാർ പറഞ്ഞു. പഴയകാലത്ത് കുടുംബാംഗങ്ങള്‍ക്കെല്ലാം ആയുരാരോഗ്യ സൗഖ്യം നേർന്നിരുന്ന സ്ഥാനത്ത്, ഇന്ന് സ്വന്തം വീട്ടിലുള്ളവർ മരിക്കണമെന്ന് പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതില്‍ നാട്ടുകാർക്കിടയില്‍ വലിയ ചർച്ചകള്‍ നടക്കുന്നുണ്ട്.