ഒരാൾ ബാലുശ്ശേരി സ്വദേശി?
കുവൈത്തില് മാരകമായ മയക്കുമരുന്ന് കടത്തിയതിന് വധശിക്ഷ ലഭിച്ച രണ്ട് ഇന്ത്യക്കാരും പ്രവാസി മലയാളികളെന്ന് സൂചന.
കെയ്ഫാൻ, ഷുവൈഖ് പ്രദേശങ്ങളില് 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റല് മെത്തും കൈവശം വച്ചതിന് പിടിയിലായതിനെ തുടർന്ന് കൗൺസിലര്ർഖാലിദ് അൽതഹൗസിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് രണ്ട് ഇന്ത്യൻ പൗരന്മാരെ വധശിക്ഷയ്ക്ക് വിധിച്ചത്. നിയമ പരമായ കാരണത്താല് പ്രതികളുടെ പേര് വിവരങ്ങള് പുറത്തു വിടുന്നതിനു ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും മറ്റൊരാൾ തൃശൂര് തൃപയാര് സ്വദേശിയും ആണെന്ന് റിപ്പോർട്ടുകളുള്ളതായി കുവൈത്തിലെ പ്രവാസികള് സൂചിപ്പിച്ചു.
കഴിഞ്ഞ വര്ഷം ഓഗസ്റ്റ് രണ്ടിനാണ് ഷുവൈഖിലെ താമസ കേന്ദ്രം, കൈഫാന് എന്നിവിടങ്ങളില് നിന്ന് ഇവർപിടിയിലായത്. 14 കിലോഗ്രാം ശുദ്ധ ഹെറോയിൻ, 8 കിലോഗ്രാം മെത്താംഫെറ്റാമിൻ എന്നിവയ്ക്ക് പുറമെ രണ്ട് ഇലക്‌ട്രോണിക് അളവ് ഉപകരണങ്ങളും ഇവരിൽ നിന്ന് കുറ്റാന്വേഷണ വിഭാഗം പിടിച്ചെടുത്തിരുന്നു. കുവൈത്തിനുള്ളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് സൂക്ഷിച്ചവയായിരുന്നു ഇവയെന്നും കണ്ടെത്തുകയുണ്ടായി.