കാസർഗോഡ് പൈവളിഗെയില്‍ മുസ്ലീം ലീഗ് അംഗത്തിന്റെ പിന്തുണയില്‍ ബി ജെ പിക്ക് സ്റ്റാൻഡിങ് കമ്മിറ്റി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് അംഗം ബി ജെ പിക്ക് വോട്ട് ചെയ്തു.
മുസ്ലിം ലീഗ് അംഗത്തിന്റെ നിർണ്ണായക വോട്ടിന്റെ ബലത്തില്‍ സിപിഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി സുമന ജി. ഭട്ട് വിജയിച്ചു.
നിർണ്ണായകമായ ലീഗ് വോട്ട്
മൊത്തം അഞ്ച് അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ കടങ്കടി വാർഡില്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗമായ മൈമൂനത്തുല്‍ മിസ്റിയ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തിയതാണ് ഫലത്തില്‍ നിർണ്ണായകമായത്. വോട്ടെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപി സ്ഥാനാർത്ഥി സുമന ജി. ഭട്ടിന് മൂന്ന് വോട്ടുകള്‍ ലഭിച്ചു. സിപിഎം സ്ഥാനാർത്ഥിയായ ദിനേശ്വരി നാഗേഷിന് രണ്ട് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.നേരത്തെ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നപ്പോഴും സമാനമായ സഹകരണം ഉണ്ടായിരുന്നു. അന്ന് നാല് യുഡിഎഫ് അംഗങ്ങളാണ് ബിജെപിക്ക് വോട്ട് ചെയ്തിരുന്നത്. സിപിഎമ്മിനെ ഭരണത്തില്‍ നിന്നും സുപ്രധാന സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക തലത്തില്‍ ഈ സഖ്യം പ്രവർത്തിക്കുന്നതെന്നാണ് സൂചന. എന്നാല്‍, മുസ്ലിം ലീഗ് അംഗം പരസ്യമായി ബിജെപിക്ക് വോട്ട് ചെയ്തത് വരും ദിവസങ്ങളില്‍ ജില്ലയില്‍ വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിവെക്കും.