ബാലുശ്ശേരി: കിനാലൂരില്‍ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായി ബിഹാര്‍ സ്വദേശി. ശരീരത്തിൽ പരിക്കേറ്റ നിലയിൽ കയ്യിൽ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായാണ് ബിഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.ഇയാള്‍ കിനാലൂര്‍ ചെരുപ്പ് കമ്പനിയില്‍ ജോലിക്കാരനാണെന്നാണ് വിവരം
കിനാലൂര്‍ പാറതലക്കല്‍ ബാബുരാജിന്റെ വീടിന് പിന്നിലെ മുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയ സമയത്താണ് ഇയാളെ കാണുന്നത്. കയ്യിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുണ്ടായിരുന്നു. കൂടാതെ തലയിൽ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു."
വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയും പിന്നാലെ നാട്ടുകാർ ചേർന്ന് പോലീസിൽ വിവരം നൽകുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം പ്രദേശത്ത് ആര്‍ക്കെങ്കിലും പരിക്കേറ്റതായിട്ടോ കാണാതായിട്ടോ ഉള്ള വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. .
നടന്നു പോകുന്ന വഴിക്ക് എവിടെയെങ്കിലും വീണ് പരിക്കേറ്റ് മുറിവേറ്റതായിരിക്കുമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വസ്ത്രങ്ങളെടുത്ത് മുറിവ് തുടച്ചതാകാമെന്ന അനുമാനവും പൊലീസിനുണ്ട്. ഇയാള്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുറിവ് ഗുരുതരമാണെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും ബാലുശ്ശേരി പൊലീസ് അറിയിച്ചു."
No comments:
Post a Comment