താമരശ്ശേരി*:കോഴിക്കോട് - താമരശ്ശേരി റൂട്ടില്‍ ഓടുന്ന അമാൻ സിൻഡിക്കേറ്റ് എന്ന സ്വകാര്യ ബസ്സും, കാറും തമ്മില്‍ കുന്ദമംഗലം ഐഐഎമ്മിന് സമീപം ഉരസി ബസ്സ് മുന്നോട്ട് എടുത്തപ്പോള്‍ കാറിന്റെ ഒരു ഭാഗം പൊളിഞ്ഞു.അപകടം നടന്നത് ഗതാഗതക്കുരുക്കുള്ള ഭാഗത്തായതിനാല്‍ വാഹനങ്ങള്‍ മാറ്റിയിടാൻ ട്രാഫിക് പോലീസ് ഇരുകൂട്ടരോടും നിർദേശിച്ചു.എന്നാല്‍ മുന്നോട്ട് മാറ്റിയിടാതെ ബസ്സ് സ്ഥലത്ത് നിന്ന് എടുത്തുപോയി എന്നാരോപിച്ച് കാറിലുണ്ടായിരുന്നവരും അവരുടെ സുഹൃത്തുക്കളും താമരശ്ശേരി കാരാടിയില്‍ വെച്ച് ബസ്സ് തടഞ്ഞു.ബസ്സ് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അവരുടെ സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു.ഇവിടെ വെച്ച് ഇരുകൂട്ടരും പരസ്പരം വാക്കേറ്റവും കയ്യാങ്കളയും നടന്നു. സംഭവത്തില്‍ പരിക്കേറ്റു എന്നാരോപിച്ച് കാർ യാത്രികരായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശികളായ ഉനൈസ,ഫാത്തിമ എന്നിവരും ബസ് ജീവനക്കാരായ ലക്കിടി സ്വദേശി ചൊവ്വയില്‍ പ്രശോഭ്,താമരശ്ശേരി സ്വദേശി അസ്സൻ മുഹമ്മദ്,പുവ്വാട്ടുപറമ്പ് സ്വദേശി ഷമ്മാസ് എന്നിവരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.വിവരമറിഞ്ഞ് ഇരുവിഭാഗത്തില്‍പ്പെട്ട ആളുകളുടേയും സുഹൃത്തുക്കളും ബന്ധുക്കളും താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി.ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയില്‍ കാർ യാത്രികരുടെ ബന്ധുവായ കോടഞ്ചേരി കരിമ്പാലക്കുന്ന് സ്വദേശി അനീഷിനെ ബസ് ജീവനക്കാരുടെ സുഹൃത്തുക്കള്‍ ആയുധമുപയോഗിച്ച് മർദിച്ചതില്‍ മുഖത്തും ശരീരത്തിന്റെ പുറത്തും വയറിലും പരിക്കേറ്റു.താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. കാറില്‍ ഇടിച്ചതിന് കാറുടമ കുന്ദമംഗലം പോലീസിലും മർദനത്തില്‍ പരിക്കേറ്റതിന് ഇരുകൂട്ടരും താമരശ്ശേരി പോലീസിലും പരാതി നല്‍കി.സംഭവത്തിന്റെ ബസ്സിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.രാത്രി 8 മണിയോടെയായിരുന്നു സംഭവം.