താമരശ്ശേരി: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിവിധി വേദനാജനകമെന്ന് ഷഹബാസിൻ്റെ പിതാവ് ഇഖ്ബാല്‍.
ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. കുട്ടികള്‍ക്ക് പഠനത്തിന് അവസരം ഒരുക്കിയ സർക്കാറിനോടും ഹൈക്കോടതി വിധിയോടും അമർഷമുണ്ട്. കോപ്പിയടിച്ചാല്‍ മൂന്ന് വർഷം ഡീബാറും പരീക്ഷ എഴുതാനും പറ്റാത്ത സ്ഥലത്താണ് കൊലപാതക കേസില്‍ പ്രതിചേർക്കപ്പെട്ടവർക്ക് തുടർപഠനത്തിന് അവസരം നല്‍കിയിരിക്കുന്നത്. ഈ കുട്ടികള്‍ ഏത് വിദ്യാലയത്തിലാണോ പ്രവേശനം നേടുന്നത് അവിടെയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കള്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കണം. നാളെ ഇവർ ഇതിലും വലിയ കൊലയാളികളാവാൻ വേണ്ടി സർക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്ത പിന്തുണയായാണ് ഇതിനെ കാണുന്നത്. ഞാനും എന്റെ കുടുംബവും നേരിടുന്ന വേദന ലോകത്തുള്ള മുഴുവൻ ജനങ്ങളും അറിയണം, ശക്തമായ ഭാഷയില്‍ പ്രതികരിക്കണം. 15 വയസ്സിന്റെയല്ല, 35 വയസ്സായവരുടെ മനോഭാവത്തിലാണ് കുട്ടികള്‍ കുറ്റകൃത്യം ചെയ്തത്. ഒരു രക്ഷിതാവിനും ഇനി ഇങ്ങനെയൊരു വേദന ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment