യുപിഐ ഇടപാടുകള്‍ക്ക് പുതിയ നിരക്ക് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം വ്യാപാരികള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോട് സഹകരിച്ച് പണമിടപാടുകള്‍ വ്യാപകമായി സ്വീകരിച്ച വ്യാപാരികള്‍, അധിക നിരക്ക് തുടർന്നാല്‍ വീണ്ടും പണമിടപാടുകളിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഡല്‍ഹിയിലെ കമലാ നഗർ മാർക്കറ്റ് അസോസിയേഷൻ ഇതിനോടകം വ്യാപാരികളോട് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ചട്ടപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത വ്യാപാരി ഇടപാടുകള്‍ക്ക് 0.4 ശതമാനം MDR ബാധകമാകാനിരിക്കുകയാണ്.
കുറഞ്ഞ ലാഭവിഹിതത്തില്‍ പ്രവർത്തിക്കുന്ന വ്യാപാരികള്‍ക്ക് 0.4 ശതമാനം അധിക നിരക്ക് വലിയ ബാധ്യതയാകുമെന്ന് ന്യൂഡല്‍ഹി ട്രേഡേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ജിഎസ്ടിയും മറ്റ് ഇടപാട് ചാർജുകളും നല്‍കുന്ന വ്യാപാരികള്‍ക്ക് യുപിഐ നിരക്ക് കൂടി വരുന്നത് ഇരട്ടി ബാധ്യതയാണെന്നാണ് ഖാൻ മാർക്കറ്റ് അസോസിയേഷന്റെ വാദം. ഇപ്പോഴത്തെ നിരക്ക് ചെറിയതാണെങ്കിലും ഭാവിയില്‍ ഇത് വർധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ തുടക്കത്തില്‍ തന്നെ എതിർക്കണമെന്നുമാണ് വ്യാപാരികളുടെ നിലപാട്.
അതേസമയം, പ്രതിമാസം ഒരു ലക്ഷം രൂപ വരെ യുപിഐ വഴി വരുമാനം ലഭിക്കുന്ന ചെറുകിട വ്യാപാരികളെ നിരക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ 96 ശതമാനം വരുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഇത് ആശ്വാസകരമാണെങ്കിലും കുറഞ്ഞ വിലയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വലിയ തുകയിലുള്ള ഇടപാടുകള്‍ നടക്കുമ്പോള്‍ നിരക്ക് ബാധ്യതയാകുമെന്നാണ് വ്യാപാരികളുടെ ആശങ്ക. വലിയ തുകയുടെ ഇടപാടുകള്‍ നടത്തുന്ന മൊത്തവ്യാപാരികളും ഇതിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ചെക്കുകളോ മറ്റ് ബാങ്കിംഗ് ചാനലുകളോ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
നിയമപരമായി ഈ നിരക്ക് ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ഈടാക്കാൻ വ്യാപാരികള്‍ക്ക് കഴിയില്ലെങ്കിലും, വ്യാപാരികളുടെ ലാഭം കുറയുന്നത് സാധനങ്ങളുടെ വിലയില്‍ പരോക്ഷമായി പ്രതിഫലിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നിരക്ക് വ്യാപാരികളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. സീറോ-MDR സംവിധാനത്തില്‍ നിന്നുള്ള മാറ്റം ഡിജിറ്റല്‍ ഇടപാടുകളുടെ വളർച്ചയെ ബാധിക്കുമോ, അതോ വിപണിയെ വീണ്ടും പണമിടപാടുകളിലേക്ക് നയിക്കുമോ എന്നത് വരും മാസങ്ങളിലെ വ്യാപാരികളുടെ പ്രതികരണത്തിലൂടെ വ്യക്തമാകും.
0 Comments