ലോകത്തിലെ ഏറ്റവും ശക്തമായ ബൂമറാങ്ങ് ആയുധമല്ല, കർമ്മമാണ്. കർമ്മം ശബ്ദമുണ്ടാക്കില്ല. നാം എറിയുന്ന ഓരോ തെറ്റായ വാക്കുകളും ആശയങ്ങളും ഒരുനാൾ നമ്മളെ തന്നെ തേടി തിരികെ വരും.
കൊച്ചി: നമ്മൾ മറ്റുള്ളവരുടെ വേദനയെ നിസ്സാരമാക്കുമ്പോൾ, ഒരു ദിവസം ആ വേദനയുടെ അർഥം ജീവിതം നമ്മെ പഠിപ്പിക്കുമെന്ന് കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ താര ടോജോ അലക്സ്. ഒമാൻ കടലിടുക്കിൽ യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരിൽ ഒരാളായ ആദിത്യ ശർമ്മയുടെ പിതാവ് രാജേഷ് ശർമ്മ, ഇസ്രായേലിന്റെ ഗസ്സ വംശഹത്യയെ ന്യായീകരിച്ച് എഴുതിയ കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് താരയുടെ പ്രതികരണം."
2023 ഒക്ടോബറിൽ ഇസ്രായേൽ ഫലസ്തീൻ യുദ്ധവേളയിൽ, രാജേഷ് ശർമ്മ എന്ന ആർ.എസ്.എസ് അനുഭാവി ട്വീറ്റിൽ ഇങ്ങനെ എഴുതി: ‘ഗസ്സയെ മുഴുവൻ ‘വംശശുദ്ധീകരണം’ ചെയ്ത് മുസ്‍ലിംകൾ ഇല്ലാത്ത പ്രദേശമാക്കണം. അതാണ് സമാധാനത്തിനുള്ള ഏക മാർഗം’ എന്ന്. ലക്ഷക്കണക്കിന് നിരപരാധികൾ, സാധാരണക്കാർ കൊല്ലപ്പെടുമ്പോൾ, അയാൾ ഇസ്രായേലിന്റെ സൈനിക നടപടികളെ അഭിനന്ദിക്കുകയും മോസാദിനും ഐ.ഡി.എഫിനും അഭിവാദ്യം അർപ്പിക്കുകയായിരുന്നു... അയാളുടെ വാക്കുകളിൽ മനുഷ്യത്വമില്ലായിരുന്നു. കരുണയില്ലായിരുന്നു. മനുഷ്യരുടെ കണ്ണീർ കാണാനോ, സ്വന്തം വീടുകളിൽ നിന്ന് ഓടിപ്പോകേണ്ടി വന്ന കുട്ടികളുടെ ഭയവും നിസ്സഹായ അവസ്ഥയും മനസ്സിലാക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. ലക്ഷക്കണക്കിന് മനുഷ്യർ മരിക്കുമ്പോൾ, അദ്ദേഹം കൈയടിച്ചു. ഒരു ജനതയുടെ ദുരന്തത്തെ അദ്ദേഹം വിജയമായി ആഘോഷിച്ചു. പക്ഷേ ജീവിതത്തിന് ഒരു വിചിത്ര സ്വഭാവമുണ്ട്.
ഒരിക്കൽ ഇസ്രായേലിന്റെ കിരാത സൈനിക നടപടികൾക്ക് കൈയടിച്ച മനുഷ്യൻ, ഇന്ന് ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്കയുടെ ആക്രമണത്തിൽ സ്വന്തം മകനെ നഷ്ടപ്പെട്ട അച്ഛനായി ലോകത്തിനു മുന്നിൽ നിൽക്കുകയാണ്. ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണത്തെ ന്യായീകരിച്ചപ്പോൾ, ആ പിതാക്കന്മാരുടെ കരച്ചിൽ അദ്ദേഹം കേട്ടില്ല. ഗസ്സയിലെ അമ്മമാർ മക്കളുടെ മൃതദേഹങ്ങൾ നെഞ്ചോട് ചേർത്ത് കരഞ്ഞപ്പോൾ, അവരുടെ വേദനയും കണ്ണീരും അദ്ദേഹത്തിന് കാണാനായില്ല... ഇന്ന് സ്വന്തം മകന്റെ മരണവാർത്ത കേൾക്കുമ്പോൾ, ആ വേദനയുടെ ആഴവും ഭാരവും അദ്ദേഹം അറിയുന്നുണ്ടാകാം.
"ഇത് ആഘോഷിക്കേണ്ട ഒരു ദുരന്തമല്ല. ഒരു അച്ഛന്റെ ദുഃഖത്തിൽ സന്തോഷിക്കാനും പാടില്ല. ആ കണ്ണീർ ആഘോഷിക്കേണ്ടതല്ല. പക്ഷേ ആ കണ്ണീർ ലോകത്തെ ഒരു സത്യം പഠിപ്പിക്കുന്നുണ്ട്... മനുഷ്യരുടെ ജീവന് മതമില്ല. മരണത്തിന് ദേശീയതയില്ല. യുദ്ധത്തിന് പക്ഷപാതമില്ല. നിരപരാധികളായ മനുഷ്യരുടെ മരണത്തിന് കൈയടിക്കുന്ന ഓരോ വാക്കും ഒരിക്കൽ നമ്മളിലേക്ക് തിരിച്ചെത്താം. ഇന്ന് നിങ്ങൾ പിന്തുണയ്ക്കുന്ന യുദ്ധം, നാളെ നിങ്ങളുടെ സ്വന്തം കുടുംബത്തിന്റെ ജീവിതം തകർക്കാൻ എത്താം. നിങ്ങൾ ഇന്ന് ന്യായീകരിക്കുന്ന മരണം, നാളെ നിങ്ങളുടെ സ്വന്തം വീട്ടിലെ ദുഃഖവാർത്തയായി മാറാം.
ലോകത്തിലെ ഏറ്റവും ശക്തമായ ബൂമറാങ്ങ് ആയുധമല്ല, കർമ്മമാണ്. കർമ്മം ശബ്ദമുണ്ടാക്കില്ല. നാം എറിയുന്ന ഓരോ തെറ്റായ വാക്കുകളും ആശയങ്ങളും ഒരുനാൾ നമ്മളെ തന്നെ തേടി തിരികെ വരും. അത് തിരികെ വരുമ്പോൾ, ജീവിതത്തിലെ ഏറ്റവും കഠിനമായ പാഠമായും, ഏറ്റവും വേദനാജനകമായ തിരിച്ചറിവായും വരും’ -താര ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു."