മക്ക:ഹിജ്റ പുതുവർഷാരംഭത്തിൽ വിശുദ്ധ കഅ്ബാലയത്തിന് പുതിയ കിസ്‌വ അണിയിക്കും.200 തൊഴിലാളികളുടെ ഒരു വർഷത്തെ പ്രവർത്തന ങ്ങളുമായി മക്കയിലെ 'കിങ് അബ്ദുൽ അസീസ് കോംപ്ലക്സിലാണ് കിസ്‌വയുടെ നിർമാണം പൂർത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉപയോഗിച്ചാണ് നിർമാണം."
മുഹറം ഒന്ന് ഹിജ്റ കലണ്ടർ പ്രകാരമുള്ള പുതുവർഷ പുലരിയിലാണ് കഅ്ബയുടെ മൂടുപടം മാറ്റുന്നത്. കഅ്ബയുടെ പഴയ മൂടുപടം നീക്കി പുതിയ കിസ്‌വ അണിയിക്കുന്നതാണ് ചടങ്ങ്. 1000 കിലോഗ്രാം അസംസ്കൃത പട്ടുകൊണ്ട് നിർമിച്ച കിസ്‌വയാണ് പുതപ്പിക്കുക. കിസ്‌വയുടെ മുകളിലായി സ്വർണം, വെള്ളി നൂലുകൾ കൊണ്ട് ദൈവത്തെ പ്രകീർത്തിക്കുന്ന വാക്കുകൾ കരകൗശല വിദഗ്ധർ തുന്നിപ്പിടിപ്പിക്കും. നാല് കഷണം തുണിയും ഒരു വാതിൽ കർട്ടനും ഉൾക്കൊള്ളുന്നതാണ് കഅ്ബയുടെ മൂടുപടം. ഏറെ പവിത്രതയോടെ പൂർത്തിയാകുന്ന ഈ കർമത്തിന് നേതൃത്വം നൽകുന്നത് ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരാണ്.
കഅ്ബയിൽ അണിയിക്കുന്നതിന് മുന്നോടിയായി കിസ്‌വയുടെ വിവിധ ഭാഗങ്ങൾ മസ്ജിദുൽ ഹറമിലെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ഇതിലെ ഖുർആൻ സൂക്തങ്ങൾ, തുന്നലുകൾ എന്നിവയുടെ കൃത്യത ഉറപ്പാക്കാനുള്ള അവസാനഘട്ട പരിശോധനകൾ വിദഗ്ധരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്."