സിജെപിയെ 'പാകിസ്താന്‍ ജനതാ പാര്‍ട്ടി' എന്ന് വിളിച്ച് ബഗ്ഗ
94% ഇന്ത്യന്‍ യുവാക്കളെയും നിങ്ങള്‍ എന്തിനാണ് പാകിസ്ഥാനികള്‍ എന്ന് വിളിക്കുന്നത്?' ദിപ്‌കെ .
ന്യൂഡൽഹി:കോക്രോച്ച് പാര്‍ട്ടി പാകിസ്താന്റെ സൃഷ്ടിയാണെന്നും അഭിജിത്ത് ദീപ്‌കെക്ക് ഐഎസ്‌ഐ ബന്ധമുണ്ടെന്നും ആരോപണവുമായി സംഘപരിവാരം രംഗത്ത്
കോക്രോച്ച് പാര്‍ട്ടിക്കും സ്ഥാപകന്‍ അഭിജീത്ത് ദീപ്‌കേക്കുമെതിരേയാണ് വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ നേതാക്കളും ആര്‍എസ്‌എസ് അനുകൂല സാമൂഹിക മാധ്യമ അക്കൗണ്ടുകളും രംഗത്ത് വന്നത്.
ബിജെപിയെ ഇന്‍സ്റ്റാഗ്രാമില്‍ മറികടന്ന് സിജെപി ഒരു ആഴ്ചയ്ക്കുള്ളില്‍ 20 ദശലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുടെയും ആരോപണങ്ങളുടെയും ഒരു തരംഗമാണ് ദിപ്‌കെ ഉയര്‍ത്തുന്നത്. സിജെപിയുടെ ഫോളോവേഴ്സില്‍ വലിയൊരു വിഭാഗം പാകിസ്താനിലാണ് താമസിക്കുന്നതെന്നതാണ് ഏറ്റവും പുതിയ ആരോപണം. ബിജെപി യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി തജീന്ദര്‍ ബഗ്ഗയും പാര്‍ട്ടി വക്താക്കളും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിജെപിയെ 'പാകിസ്താന്‍ ജനതാ പാര്‍ട്ടി' എന്ന് വിളിച്ച ബഗ്ഗ, കോക്രോച്ച് പാര്‍ട്ടിയുടെ രാജ്യാടിസ്ഥാനത്തിലുള്ള ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ആണെന്ന് അവകാശപ്പെട്ടതിന്റെ വ്യാജ ഡാറ്റ വെള്ളിയാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടു. പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സില്‍ 77% വിദേശികളാണെന്ന് ആരോപിച്ച ബിജെപി നേതാവ് ഓരോ രാജ്യത്തെ ഫോളോവേഴ്‌സിന്റെ വ്യാജ കണക്കും പുറത്ത് വിട്ടു. പാകിസ്ഥാന്‍ (49%), യുഎസ് (14%), ബംഗ്ലാദേശ് (14%) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സിജെപിയുടെ ഫോളോവേഴ്‌സ് ഇന്ന് സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു. ഒമ്പത് ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് സിജെപിയുടെ ഫോളോവേഴ്‌സ് എന്നും യുവമോര്‍ച്ച നേതാവ് സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട പോസ്റ്റില്‍ ആരോപിച്ചു.
ബിജെപി നേതാവ് പ്രീതി ഗാന്ധിയും ഡാറ്റ പോസ്റ്റ് ചെയ്തു. 'നിങ്ങളുടെ ഏറ്റവും വലിയ ആരാധകവൃന്ദം അതിര്‍ത്തിക്കപ്പുറത്ത്, ശത്രുരാജ്യത്ത് ഇരിക്കുമ്പോള്‍, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് നടിക്കുന്നത് നിര്‍ത്തേണ്ട സമയമായിരിക്കാം,' അവര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
സംഘപരിവാര്‍ ആരോപണങ്ങള്‍ ശക്തമായതോടെ, ബോസ്റ്റണ്‍ യൂനിവേഴ്സിറ്റി ബിരുദധാരിയായ ദീപ്‌ക്കെ 'യഥാര്‍ത്ഥ ഡാറ്റ' പുറത്തുവിട്ടു. സിജെപിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സില്‍ 94% ഇന്ത്യക്കാരാണെന്നും, തൊട്ടുപിന്നാലെ യുഎസും (1%) യുകെയും (0.7%) ആണെന്നും ഇത് കാണിക്കുന്നു.
'നിങ്ങള്‍ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ തീവ്രമായി ശ്രമിക്കുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ നിങ്ങള്‍ അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍, യഥാര്‍ത്ഥ ഡാറ്റ ഇവിടെ പങ്കിടുന്നു. 94% ഇന്ത്യന്‍ യുവാക്കളെയും നിങ്ങള്‍ എന്തിനാണ് പാകിസ്ഥാനികള്‍ എന്ന് വിളിക്കുന്നത്?' ദിപ്‌കെ ട്വീറ്റ് ചെയ്തു.
കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച ഇന്ത്യയില്‍ സിജെപിയുടെ എക്സ് ഹാന്‍ഡില്‍ ബ്ലോക്ക് ചെയ്തിരുന്നു. 'ദേശീയ സുരക്ഷാ ആശങ്കകള്‍' ഉദ്ധരിച്ച് ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബ്ലോക്ക് ചെയ്യപ്പെടുന്നതിന് മുമ്പ്, എക്സ് അക്കൗണ്ടിന് 200,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. അതേസമയം, ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ നിന്ന് ഇത് ആക്സസ് ചെയ്യാന്‍ കഴിയും. മണിക്കൂറുകള്‍ക്ക് ശേഷം, 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരില്‍ ദീപ്‌ക്കെ എക്സില്‍ ഒരു പുതിയ ഹാന്‍ഡില്‍ രൂപീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍, മഹുവ മൊയ്ത്ര, സാഗരിക ഘോഷ്, ഗുല്‍ പനാഗ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ രാഷ്ട്രീയക്കാരും വ്യക്തികളും ഉള്‍പ്പെടെ ഏകദേശം 1.56 ലക്ഷം പേര്‍ പുതിയ അക്കൗണ്ട് ഫോളോ ചെയ്തു.
തൊഴില്‍ രഹിതരായ യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൊരുങ്ങിയ രാഷ്ട്രീയ പരിഹാസ്യകൂട്ടായ്മയാണ് കോക്രോച്ച് പാര്‍ട്ടി അഥവാ സിജെപി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്‌മെന്റായി മാറിക്കൊണ്ടിരിക്കുകയാണ്.
ഭരണസംവിധാനങ്ങളില്‍ നിരാശരായ യുവാക്കളുടെ പ്രസ്ഥാനമായാണ് സി.ജെ.പി. സ്വയം അവതരിപ്പിക്കുന്നത്. അഭിജിത് ദീപ്‌കെ എന്ന യുവാവാണ് പേജിന് പിന്നില്‍. ഇദ്ദേഹം നേരത്തെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതായും 2020-ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി.ക്ക് വേണ്ടി സോഷ്യല്‍ മീഡിയ പ്രചാരണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അധികാരത്തിലെത്തിയാല്‍ വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് രാജ്യസഭ സീറ്റ് നല്‍കുന്നത് ഒഴിവാക്കും എന്നതാണ് മാനിഫസ്റ്റോയിലെ ആദ്യ വാഗ്ദാനം.
വോട്ടുകള്‍ നീക്കിയാല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരെ യുഎപിഎ വകുപ്പില്‍ കേസ്. പാര്‍ലമെന്‍്‌റിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാതെ സ്ത്രീകള്‍ക്ക് 50% റിസര്‍വേഷന്‍. അംബാനിയുടേയും അദാനിയുടേയും ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. കൂറുമാറുന്ന എംപി, എംഎല്‍എമാരെ 20 വര്‍ഷത്തേയ്ക്ക് തെരഞ്ഞടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.