അയൽവാസിയുമായുള്ള തർക്കത്തില്‍ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ എത്തിയ ഭാര്യമാർ കോടതി പരിസരിത്ത് വച്ച് തമ്മിലടിക്കുകയും ഒടുവില്‍ ജാമ്യം കിട്ടി ഭർത്താവ് എത്തിയപ്പോള്‍ ഭാര്യമാർ രണ്ടും ജയിലിലാവുകയും ചെയ്ത അസാധാരണമായ സംഭവമായിരുന്നു മീററ്റിലെ സിവില്‍ ലൈൻസ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്.
അയല്‍വാസിയോട് തർക്കമുണ്ടായതിനെ തുടർന്നാണ് പൂർവ മഹാവീർ (ഡല്‍ഹി ഗേറ്റ് ഏരിയ) സ്വദേശിയായ ഫുർകാൻ അറസ്റ്റിലായതും ജയിലില്‍ അടയ്ക്കപ്പെട്ടതും. അദ്ദേഹത്തെ ജാമ്യത്തിലിറക്കാനായിട്ടായിരുന്നു മീററ്റിലെ സിവില്‍ ലൈൻസ് കോടതിയില്‍ രണ്ട് ഭാര്യമാരും എത്തിയത്. 20 വർഷം മുമ്ബ് ഫുർകാൻ വിവാഹം ചെയ്ത ഗംഗാ നഗറില്‍ നിന്നുള്ള ആദ്യ ഭാര്യ ഷബാനയും രണ്ടാം ഭാര്യ ഷഹീനും ഇരുവരുടെയും ബന്ധുക്കളോടൊപ്പമാണ് ഭർത്താവിന് ജാമ്യത്തിനായി കോടതിയില്‍ എത്തിയത്. ഇരുവരും ചേർന്ന് ഭർത്താവിനെ ജാമ്യത്തില്‍ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, ഇതിനിടെ നിസാരമായ കാര്യത്തെ ചൊല്ലി ഇരുഭാര്യമാരുടെയും കുടുംബങ്ങള്‍ തമ്മില്‍ തർക്കമുണ്ടായി.
ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ തർക്കം പെട്ടെന്ന് തന്നെ വലിയൊരു സംഘർഷത്തിലേക്ക് നീങ്ങി. കോടതി പരിസരത്താണ് നില്‍ക്കുന്നതെന്ന് പോലും നോക്കാതെ ഭാര്യമാരും അവരുടെ ബന്ധുക്കളും രണ്ട് ചേരിയായി തിരിയുകയും പരസ്പരം ശാരീരികമായി അക്രമിക്കുകയും ചെയ്തു. മുടിയും വസ്ത്രങ്ങളും പിടിച്ച് വലിച്ച് ഉച്ചത്തില്‍ അസഭ്യം വിളിച്ച് സ്ത്രീകള്‍ പോരാടിയപ്പോള്‍ കോടതി പോലും നിശ്ചലമായി. ഒടുവില്‍ കോടതി പരിസരം ശാന്തമാക്കാൻ പോലീസിന് ഇടപെടേണ്ടി വന്നു. സംഘർഷത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമുള്ള മൂന്ന് സ്ത്രീകള്‍ക്കെങ്കിലും പരിക്കേറ്റെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ ഫുർകാന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാല്‍, കോടതി പരിസരത്ത് സംഘർഷമുണ്ടാക്കിയ ഭാര്യമാരെയും അവരുടെ ബന്ധുക്കളെയും കോടതി അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. ഇതോടെ ജാമ്യം കിട്ടി ഭർത്താവ് പുറത്തെത്തിയപ്പോള്‍ ഭാര്യമാർ രണ്ടും അകത്തായി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലുമായി.