LATEST

6/recent/ticker-posts

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, വിജയം 99%, 9,379 പേര്‍ക്ക് ടോപ് പ്ലസ്

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് പൊതുപരീക്ഷയുടെ  ഫലം പ്രസിദ്ധീകരിച്ചു.  
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് ജനുവരി  23,24,25 തിയ്യതികളില്‍ പരീക്ഷ നടന്നത്.  ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത 2,77,650 വിദ്യാര്‍ത്ഥികളില്‍ 2,73,571 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,69,930 പേര്‍ വിജയിച്ചു (99 ശതമാനം). ആകെ വിജയിച്ചവരില്‍ 9,379 പേര്‍ ടോപ് പ്ലസും, 54,272 പേര്‍ ഡിസ്റ്റിംഗ്ഷനും, 94,747 പേര്‍ ഫസ്റ്റ് ക്ലാസും, 41,889 പേര്‍ സെക്കന്റ് ക്ലാസും, 69,618 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
ഇന്ത്യയിലും വിദേശത്തുമായി 7,411 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ക്രമീകരിച്ചിരുന്നത്. കേരളത്തിന് പുറമെ ആന്ദ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍, പോണ്ടിച്ചേരി, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, ഇന്ത്യക്ക് പുറത്ത് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലാണ് സമസ്തയുടെ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 11,090 മദ്‌റസകള്‍ക്ക് സമസ്തയുടെ കീഴില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,30,997 കുട്ടികളില്‍ 1,28,418 പേര്‍ വിജയിച്ചു. 98.03 ശതമാനം. 4,083 ടോപ് പ്ലസും, 23,369 ഡിസ്റ്റിംഗ്ഷനും, 41,066 ഫസ്റ്റ് ക്ലാസും, 19,674 സെക്കന്റ് ക്ലാസും, 40,226 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 92,217 കുട്ടികളില്‍ 91,539 പേര്‍ വിജയിച്ചു. 99.26 ശതമാനം. 4,224 ടോപ് പ്ലസും, 21,308 ഡിസ്റ്റിംഗ്ഷനും, 34,652 ഫസ്റ്റ് ക്ലാസും, 13,617 സെക്കന്റ് ക്ലാസും, 17,738 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 41,416 കുട്ടികളില്‍ 41,082 പേര്‍ വിജയിച്ചു. 99.19 ശതമാനം. 902 ടോപ് പ്ലസും, 7,638 ഡിസ്റ്റിംഗ്ഷനും, 15,423 ഫസ്റ്റ് ക്ലാസും, 7,142 സെക്കന്റ് ക്ലാസും, 9,977 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 8,941 കുട്ടികളില്‍ 8,891 പേര്‍ വിജയിച്ചു. 99.44 ശതമാനം. 170 ടോപ് പ്ലസും, 1,957 ഡിസ്റ്റിംഗ്ഷനും, 3,606 ഫസ്റ്റ് ക്ലാസും, 1,456 സെക്കന്റ് ക്ലാസും, 1,677 തേര്‍ഡ്ക്ലാസും ലഭിച്ചു.
അഞ്ചാം ക്ലാസില്‍ 3104 മദ്‌റസകളും, ഏഴാം ക്ലാസില്‍ 2767 മദ്‌റസകളും, പത്താം ക്ലാസില്‍ 1145 മദ്‌റസകളും, പ്ലസ്ടുവില്‍ 209 മദ്‌റസകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി.
ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ചാം ക്ലാസില്‍  രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് യു.എ.ഇയിലെ മര്‍ക്കസുസ്സുന്ന ദുബൈ മദ്റസയാണ്.  അഞ്ചാം ക്ലാസില്‍ 199 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ എല്ലാവരും വിജയിച്ചു. ഏഴ്, പത്ത് ക്ലാസുകളില്‍ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്‌റസയാണ്. ഏഴാം ക്ലാസിലവ് 131 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 130 പേരും, പത്താം ക്ലാസില്‍ പരീക്ഷ എഴുതിയ 72 പേരും വിജയിച്ചു. എല്ലാവരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയില്‍ കൊളപ്പറും റെയ്ഞ്ചിലെ വി.കെപടി ദാറുല്‍ ഇസ്ലാം അറബിക് മദ്‌റസയിലാണ്.  രജിസ്ത്ര ചെയ്ത 35 കുട്ടികളും വിജയിച്ചു.
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് കര്‍ണാടക സംസ്ഥാനത്താണ്. 12,083 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ര. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് യു.എ.ഇ.യിലാണ്. 1,961 വിദ്യാര്‍ത്ഥികള്‍.
പരീക്ഷാ ഫലം www.samastha.info, http://result.samastha.info/
എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2026 ഏപ്രില്‍ 5ന് ഞായറാഴ്ച നടക്കുന്ന ''സേ''പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 250 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്. സേ പരീക്ഷക്കും പുനഃപരിശോധനക്കും 2026 മാര്‍ച്ച് 6 മുതല്‍ 14വരെ മദ്‌റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം.
സ്‌കൂള്‍ സിലബസ് പ്രകാരം നടക്കുന്ന മദ്‌റസകളുടെ പരീക്ഷ 2026 ഏപ്രില്‍ 3,4,5 തിയ്യതികളില്‍ നടക്കും. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഇന്ത്യയിലും വിദേശത്തുമായി 17,695 വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.