കുണ്ടറ: ചൂഷണത്തിന്റെ പുതിയ വേർഷൻ തട്ടിപ്പു നടത്തിയ യുവാവ് പിടിയിൽ.ഒരു പീസ് ട്യൂബ് വായില്‍ നിന്ന് നെഞ്ചത്തേക്ക് ഒട്ടിച്ചു വച്ചും, വികലാംഗനാണെന്നു നടിച്ചും പിരിവെടുത്ത് വന്ന വ്യാജ യാചകൻ തിരുവനന്തപുരം പേഴുംമൂട് പൂവച്ചല്‍, ബിസ്മില്ലാ ഹൗസില്‍ മുജീബ് (33) ആണ് പോലീസിന്റെപിടിയിലായത്.
കാൻസർ രോഗിയാണെന്ന വ്യാജേനെ ഒരു പീസ് ട്യൂബ് വായില്‍ നിന്ന് നെഞ്ചത്തേക്ക് ഒട്ടിച്ചു വച്ചും, വികലാംഗനാണെന്നു നടിച്ചും പിരിവെടുത്ത് വന്ന മുജീബിനെ ഇളമ്പള്ളൂർ മുസ് ലിം ജമാഅത്തില്‍ നോമ്പ് നിസ്കാരം കഴിഞിറങ്ങിയ വിശ്വാസികളില്‍ ചിലർക്ക് സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് വ്യാജ യാചകനാണെന്നു കണ്ടെത്തുന്നത്.
പോലീസ് എത്തി വിശദമായി നടത്തിയ പരിശോധനയില്‍ വായില്‍ വച്ചിരിക്കുന്ന ട്യൂബ് തുണ്ട് മാത്രമാണെന്നും കാലിനു കുഴപ്പമുണ്ടെന്നത് അഭിനയം മാത്രമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് ബാഗ് പരിശോധിച്ചപ്പോള്‍ പതിനായിരത്തിലേറെ രൂപ ഉള്ളതായും ഗൂഗിള്‍ പേയില്‍ 12,000 ഓളം രൂപ ഉള്ളതായും കാണാൻ കഴിഞ്ഞു. ഗൂഗിള്‍ പേയില്‍ 50 മുതല്‍ 2000 രൂപ വരെ പലരും ഇട്ടിട്ടുള്ളതായും ട്രാൻസാക്ഷൻ ഹിസ്റ്ററിയില്‍ കണ്ടെത്തി.
കാൻസർ പേഷ്യന്റ് ആയ എന്നെ സഹായിക്കണമേ എന്ന് ഗൂഗിള്‍ പേ നമ്പർ ക്യൂ ആർ കോഡ് എന്നിവ എഴുതിയ ബോർഡ് നെഞ്ചത്ത് തൂക്കിയിട്ടാണ് ഇയാള്‍ യാചന നടത്തി വന്നിരുന്നത്.
കൂടുതല്‍ കാലപ്പഴക്കമില്ലാത്ത പുതിയ ബൈക്കിലെത്തിയാണ് ഇയാള്‍ ഭിക്ഷാടനം നടത്തി വന്നിരുന്നത്. ബൈക്കിന്റെ മുൻപിലും പിറകിലും ഞാൻ കാൻസർ രോഗിയാണ് എന്നെ ഉപദ്രവിക്കരുത് എന്ന സ്റ്റിക്കറും ഭിന്നശേഷിക്കാരുടെ ചിഹ്നവും പതിച്ചിട്ടുണ്ട്.
ഇത്തരം സ്റ്റിക്കറുകള്‍ പതിച്ചിരിക്കുന്നതിനാല്‍ യാത്രക്കിടയില്‍ ചെക്കിംഗിലോ തിരക്കുകളിലോ ഒന്നും ആരും തടഞ്ഞു നടത്താറില്ലെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. രണ്ട് ദിവസം മുമ്പ് ഹെല്‍മെറ്റില്ലാത്തതിനാല്‍ എംവിഡി പരിശോധിച്ചപ്പോള്‍ ഹെല്‍മറ്റിന് പിഴ കൊടുക്കാതെ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് കാശിട്ട് ആയിരത്തില്‍ അധികം രൂപയുടെ പുതിയ ഹെല്‍മെറ്റ് ഇയാള്‍ക്ക് വാങ്ങി നല്‍കിയതായും മുജീബ് പറഞ്ഞു.
കാൻസർ രോഗം ഉള്ളതായി ഒരു കുറിപ്പും ഇയാളുടെ കൈവശം ഇല്ല. എന്നാല്‍ മുന്തിയയിനം രണ്ട് ആൻഡ്രോയിഡ് ഫോണുകളും ഹെഡ്സെറ്റ് മുതലായവ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫോണില്‍ കണ്ട കോണ്‍ടാക്‌ട് നമ്പറുകളില്‍ വളിച്ചപ്പോള്‍ ഉടൻ തന്നെ അവരെല്ലാം സ്വിച്ച് ഓഫ് ചെയ്യുന്നത് പോലീസുകാരില്‍ സംശയം ജനിപ്പിച്ചു.