താമരശ്ശേരി:
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ഡൗൺ സിൻഡ്രം ഏഷ്യൻ ഗെയിംസിൽ ഉജ്ജ്വല പ്രകടനവുമായി കോഴിക്കോട്ടുകാരൻ ഹാതിം ഹുസൈൻ. ട്രാക്കിൽ ഇരട്ട സ്വർണമെഡലുകൾ വാരിക്കൂട്ടിയ ഹാതിം രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചത്. ജനുവരി 29, 30 തീയതികളിൽ ചെന്നൈയിൽ നടന്ന ഡൗൺ സിൻഡ്രം ഏഷ്യൻ ഗെയിംസിൽ 100 മീറ്റർ, 50 മീറ്റർ ഓട്ടങ്ങളിലാണ് ഹാതിം സ്വർണ്ണ മെഡൽ നേടിയത്.
100 മീറ്റർ ഓട്ടം 17.36 സെക്കൻഡിലും, 50 മീറ്റർ ഓട്ടം 9.4 സെക്കൻഡിലുമാണ് ഹാതിം പൂർത്തിയാക്കിയത്. രാജ്യത്തിനുവേണ്ടി ഇരട്ട സ്വർണ്ണ മെഡൽ നേടിയ ഹാത്തിമിന്റെ നേട്ടം നാടിന് അഭിമാനമായി.
ഏഷ്യയിലെ പത്തോളം രാജ്യങ്ങളിൽ നിന്നായി ഇരുനൂറിലധികം കായികതാരങ്ങൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് ഫാത്തിമിന്റെ ഈ നേട്ടം. ഭൂട്ടാൻ, സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങളോടൊപ്പമാണ് ഹാതിം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്.
നരിക്കുനി സ്വദേശിയായ വി കെ സി മുഹമ്മദ് ഷമീമിന്റെയും താമരശ്ശേരി അണ്ടോണ സ്വദേശിനി സി.ടി റഷീദയുടെയും മകനാണ് ഹാതിം. നരിക്കുനി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹാതിം തണൽ സ്പെഷ്യൽ സ്കൂളിലും പഠനം തുടരുന്നു. പാരാ സ്പോർട്സ് ഫിസിയോ ഡോക്ടർ അഷ്കർ അലി കേലാട്ടിന്റെ നേതൃത്വത്തിലായിരുന്നു ഹാതിമിന്റെ ശാരീരികക്ഷമത മെച്ചപ്പെടുത്താനുള്ള പരിശീലനം നടന്നത്. അത്‌ലറ്റിക് പരിശീലകൻ നാസർ കെ.കെയുടെ ശിക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിലായിരുന്നു പരിശീലനം.
പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ഹാതിം ഹുസൈന്റെ വിജയം ഒട്ടേറെ പേർക്ക് പ്രചോദനമാണ്. ഈ നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഹാതിമും പരിശീലകരും.
No comments:
Post a Comment