തൃശൂർ: ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ബിസിനസ് ജെറ്റില്‍ പറന്നെത്തി തൻ്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ ജന്മനാടായ നാട്ടികയിലേക്ക് അദ്ദേഹം എത്തിയത് ബാങ്കോക്കിലെ ബിസിനസ് തിരക്കുകള്‍ക്കിടയില്‍ നിന്നാണ്.
ബാങ്കോക്കില്‍ ലുലുവിൻ്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തായ്ലൻഡ് വാണിജ്യ മന്ത്രി നിർവഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്. ഉച്ചയോടെ നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം എ യൂസഫലി, ഉച്ചയ്ക്ക് മൂന്നോടെ നെടുമ്ബാശ്ശേരിയില്‍ നിന്ന് ഹെലികോപ്റ്റർ മാർഗം നാട്ടികയിലെത്തി.
നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എം എല്‍ പി സ്കൂളില്‍ വൈകിട്ടോടെ അദ്ദേഹം എത്തി വോട്ട് രേഖപ്പെടുത്തി. യു ഡി എഫ് സ്ഥാനാർത്ഥിയായ കെ എ ഷൗക്കത്തലി, ബി ജെ പി സ്ഥാനാർത്ഥിയായ പി വി സെന്തില്‍ കുമാർ, എല്‍ ഡി എഫ് സ്ഥാനാർത്ഥിയായ ഐ പി മുരളി എന്നിവർ ബൂത്തിന് മുന്നില്‍ അദ്ദേഹത്തെ കാത്തുനിന്നു. സ്ഥാനാർത്ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തിയാണ് അദ്ദേഹം ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയത്.
'
ഒരു പൗരനെന്ന നിലയില്‍ തൻ്റെ കടമയും ബാധ്യതയുമാണ് വോട്ട് രേഖപ്പെടുത്തുക എന്നതെന്നും, ലോകത്തിലെ ഏറ്റവും വലുതും ശക്തിയുള്ളതുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പ്രതികരിച്ചു. പഞ്ചായത്ത് മെമ്ബർ മുതല്‍ ഇന്ത്യൻ പ്രധാനമന്ത്രി വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. 'ഒരു കച്ചവടക്കാരനും വാർഡ് മെമ്ബറും ഒരുമിച്ച് നിന്നാല്‍ വാർഡ് മെമ്ബറിനാണ് മുൻഗണന നല്‍കേണ്ടത്.
അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണ്,' അദ്ദേഹം ഓർമിപ്പിച്ചു. താൻ പഠിച്ച സ്കൂളില്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബൂത്തിലെത്തിയ ബാല്യകാല സുഹൃത്തിനോട് കുശലം പറഞ്ഞും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസയും നേർന്നാണ് അദ്ദേഹം മടങ്ങിയത്.
No comments:
Post a Comment