തിരുവനന്തപുരം: സമസ്തി പൂരിൽ നടക്കുന്ന മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടെ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. ട്രെയിൻ യാത്രക്കിടെയാണ് ബാഗ് മോഷണം പോയത്. ബാഗിൽ 40,000 രൂപയും, സ്വർണാഭരണങ്ങളും, മൊബൈൽ ഫോണും മറ്റ് രേഖകളും ഉണ്ടായിരുന്നു. ഇവയെല്ലാം നഷ്ടപ്പെട്ടു. മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിൻ യാത്ര നടത്തിയത്.ഉറങ്ങി എഴുന്നേൽക്കുമ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്നാണ് പികെ ശ്രീമതി പറഞ്ഞത്. ഉറങ്ങുന്നതിന് മുൻപ് തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. അതേ ബോഗിയിൽ ഉണ്ടായിരുന്ന മറ്റ് ചിലരുടെയും പേഴ്സുകളും നഷ്ടമായി.
ബാഗ് മോഷണം പോയതായി മനസിലാക്കിയ ഉടൻ തന്നെ ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല എന്നാണ് പികെ ശ്രീമതി പ്രതികരിച്ചത്. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനോട് കാര്യങ്ങൾ പറഞ്ഞെങ്കിലും. അദ്ദേഹം വളരെ നിസ്സംഗതയോടെയാണ് പ്രതികരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഡിജിപി ഉൾപ്പെടെയുള്ളവർ ഇടപെട്ടു. ട്രെയിൻ ഇറങ്ങിയതിന് ശേഷം പരാതി നല്‍കി എന്നും പി കെ ശ്രീമതി പ്രതികരിച്ചു.