Tuesday, September 23, 2025

കാന്തപുരം ഉസ്താദിന്റെ ജീവചരിത്ര പുസ്തകം; പ്രസാധകര്‍ വഞ്ചിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരി

വിവാദം അവസാനിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മര്‍കസ്




കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ജീവചരിത്ര ഗ്രന്ഥം വിവാദത്തില്‍. താന്‍ പകുതിയോളം എഴുതി പൂര്‍ത്തിയാക്കിയ പുസ്തകം ഇപ്പോള്‍ ദുബയിലെ വ്യാപാരിയുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നതായി ആരോപിച്ച് ആദില ഹുസൈന്‍ എന്ന എഴുത്തുകാരിയാണ് രംഗത്തെത്തിയത്.

ഹാന്റ്മാര്ക്ക് എന്ന പേരില്‍ മര്‍ക്കസ് കോംപ്ലക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കമ്പനിയിലെ യാസര്‍ അറഫാത്ത്, മുഹ്‌സിന്‍ എന്നിവരാണ് തന്നെ പുസ്തക രചന ഏല്‍പ്പിച്ചതെന്ന് ആദില ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തനിക്ക് പുറമേ വേറെയും രണ്ടാളുകള്‍ ചേര്‍ന്നാണ് പുസ്തകം എഴുതി തുടങ്ങിയത്.

ഉസ്താദിന്റെ കുട്ടിക്കാലം, ആത്മീയമായ വളര്‍ച്ച, മാതാവ്, ഭാര്യ, അന്താരാഷ്ട്ര ബന്ധങ്ങള്‍, വടക്കേ ഇന്ത്യയിലും മറ്റുമായി ഉസ്താദ് ചെയ്തു വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇസ്ലാമിലെ വനിതകള്‍ എന്ന വിഷയത്തിലെ കാഴ്ചപ്പാട് എന്നിവയുള്‍പ്പെടെ പുസ്തകത്തിന്റെ വലിയൊരു ഭാഗം താനാണ് എഴുതിയതെന്ന് ആദില പറയുന്നത്.


ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ എം എക്ക് പഠിച്ചിരുന്ന താന്‍ നാട്ടില്‍ നിന്നും മറ്റും രിസാല, സിറാജ് പോലെയുള്ള വാരികകളുടെ പഴയ കോപ്പികള്‍ ശേഖരിച്ചും, ഒട്ടേറെ ആളുകളോട് സംസാരിച്ചും, യുട്യൂബ് വീഡിയോ ഉള്‍പ്പടെയുള്ള ആര്‍ക്കൈവുകള്‍ ശേഖരിച്ചും മറ്റുമാണ് രചന പൂര്‍ത്തിയാക്കി ഏല്‍പ്പിച്ചത്. രചന നടത്തുന്ന സമയത്ത് ഒരിക്കല്‍ ഡല്‍ഹി നിസാമുദ്ധീനില്‍ എ പി ഉസ്താദിന്റെ മകന്‍ ഡോ അബ്ദുല്‍ ഹക്കിം അസ്ഹരി ഉസ്താദ് എത്തിയപ്പോള്‍, യാസര്‍ അറഫാത്തിന്റെ ആഭിമുഖ്യത്തില്‍ താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഹകീം അസ്ഹരി ഉസ്താദ് എന്നെ ആശീര്‍വദിച്ചു പ്രാര്‍ഥിക്കുകയും ചെയ്തുവെന്നും ആദില അവകാശപ്പെടുന്നു."

പുസ്തകം എഴുതിയ വകയില്‍ തനിക്ക് ആകെ പ്രതിഫലമായി ലഭിച്ചത് 10,000 രൂപ മാത്രമാണ്. സ്ഥാപനത്തിന് വേണ്ടി മറ്റു പല ജോലികളും ചെയ്‌തെങ്കിലും പ്രതിഫലം നല്‍കാതെ വഞ്ചിച്ചു. പിന്നീട് പുസ്തകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ SHEIKH ABUBAKR AHMAD COMING FORWARD എന്ന പേരില്‍ ഉടന്‍ പുറത്തിറങ്ങുമെന്നും വലിയ ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യുമെന്നും അറിയിച്ചിരുന്നു.


എന്നാല്‍, താന്‍ പകുതിയോളം എഴുതിയ പുസ്തകം ദുബയിലെ ഒരു വ്യാപാരിയുടെ പേരില്‍ One Time One Life എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുന്നതായി ഇപ്പോള്‍ വാര്‍ത്തു പുറത്തുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന ഈ പുസ്തകമല്ലാതെ ഈ വ്യാപാരിയുടെ പേരില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടതായി ഇതുവരെ കണ്ടിട്ടില്ല. തന്നെ സംബന്ധിച്ചിടത്തോളം ദീര്‍ഘ കാലത്തെ ബൗദ്ധികമായ അദ്ധ്വാനം ആണ്, ഇങ്ങിനെ മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ പോകുന്നതെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ആദില പറയുന്നു.


വിവാദം അവസാനിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മര്‍കസ്

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇംഗ്ലീഷ് ജീവചരിത്ര ഗ്രന്ഥവുമായി ബന്ധപ്പെട്ട് യുവ എഴുത്തുകാരി ആദില ഹുസൈന്‍ ഉന്നയിച്ച ആരോപണത്തില്‍ വിശദീകരണവുമായി മര്‍കസ്. മര്‍കസു സക്കാഫാത്തി സുന്നിയ്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണം നല്‍കിയത്.

ജീവചരിത്ര ഗ്രന്ഥ പ്രസാധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മര്‍കസ് പറഞ്ഞു. ഗ്രന്ഥം പുറത്തിറക്കുന്നതില്‍ മര്‍കസിനോ പ്രസ്ഥാനത്തിനോ നേരിട്ട് ബന്ധമില്ല. പ്രസ്തുത വിഷയത്തില്‍ നീതിപൂര്‍വമായ പരിഹാരം എത്രയും വേഗം കാണണമെന്നും അതുവരെ പുസ്തകം പുറത്തിറക്കരുതെന്ന വിയോജിപ്പ് പ്രസാധകരെ അറിയിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു."
 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...