ഛത്തീസ്ഗഡില്‍ എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി. കോർബ ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി ഹിമാൻഷു കശ്യപിനെ(24)യാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല, ക്ഷമിക്കണം, പപ്പാ', എന്നാണ് ഹിമാൻഷു കശ്യപിൻ്റെ അവസാനത്തെ കുറിപ്പില്‍ ഉണ്ടായിരുന്നത്
2024 ലെ ഒന്നാം വർഷ പരീക്ഷയില്‍ ഹിമാൻഷു പരാജയപ്പെട്ടിരുന്നു. ഈ വർഷം വീണ്ടും പരീക്ഷയ്ക്ക് ഹാജരാകാൻ രജിസ്റ്റർ ചെയ്തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിൻ്റെ മാനസിക സമ്മർദമാവാം യുവാവിനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കരുതുന്നതായി മെഡിക്കല്‍ കോളേജ് ഡീൻ ഡോ.കെ.കെ. ഹസാരെ പ്രതികരിച്ചു.
ഇന്നലെ രാവിലെ പരീക്ഷയ്ക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപാഠികള്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തില്‍ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മാറ്റി.