താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിൽ 2025-26 സാമ്പത്തിക ബജറ്റിൽ അനുവദിച്ച താമരശ്ശേരി - പള്ളിപ്പുറം റോഡ് നവീകരണത്തിന് ഭരണാനുമതി ലഭിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു.
താമരശ്ശേരിയിൽ നിന്ന് ആരംഭിച്ച് പള്ളിപ്പുറത്ത് അവസാനിക്കുന്ന ഈ രണ്ട് കിലോമീറ്റർ റോഡ്, ഗതാഗതക്കുരുക്കിന് ഒരു പരിഹാരവും പരപ്പൻപോയിൽ വഴി ദേശീയപാത 766 ലേക്കും തച്ചംപൊയിൽ വഴി കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലേക്കും ബൈപ്പാസുമായും ഉപയോഗിക്കാനാകും.
മൂന്ന് കോടി രൂപ ചെലവിൽ 5 മീറ്റർ വീതിയിൽ ബി.എം., ബി.സി. നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജും കൽവർട്ടുകളും നിർമിക്കും. റോഡിന്റെ സാങ്കേതിക അനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും, പ്രവൃത്തി ടെൻഡർ ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ. വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇതേ വർഷത്തെ സാമ്പത്തിക ബജറ്റിൽ ഉൾപ്പെടുത്തി, കൊടുവള്ളിയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജിൽ രണ്ട് കോടി രൂപ അനുവദിച്ച ഒന്നാംഘട്ട ഹോസ്റ്റൽ നിർമ്മാണത്തിന്റെ എസ്റ്റിമേറ്റും കെട്ടിടത്തിന്റെ പ്ലാനും തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്.
എന്നാൽ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച സിറാജ് ബൈപ്പാസ് റോഡിന്റെ അലൈൻമെൻ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലുള്ള സർവേ നടപടികൾ അവസാന ഘട്ടത്തിലാണ്. എന്നാൽ, പ്രസ്തുത ഫയൽ സർക്കാരിന്റെ പരിഗണനയിലാണെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. 10 മീറ്റർ വീതിയിൽ ഡ്രൈനേജും ഫുട്പാത്തും ഉൾപ്പെടെ ബി.എം., ബി.സി. നിലവാരത്തിലാണ് ഈ ബൈപ്പാസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇത് കൊടുവള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം നരിക്കുനി ഗ്രാമപഞ്ചായത്തിൽ മൂന്നരക്കോടി രൂപ അനുവദിച്ച കാപ്പാട്-തുഷാരഗിരി അടിവാരം റോഡിലെ നരിക്കുനി അങ്ങാടി - പള്ളിയാർക്കോട്ട ഭാഗത്തെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. രണ്ട് കോടി രൂപ അനുവദിച്ചിരുന്ന നരിക്കുനി ബൈപ്പാസ് ഒന്നാം ഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും, നിലവിൽ ഇത് സർക്കാരിന്റെ പരിഗണനയിലാണെന്നും എം.എൽ.എ. അറിയിച്ചു.
No comments:
Post a Comment