Monday, July 7, 2025

കാണാതായ കര്‍ഷകനെ കണ്ടെത്തി; പെരുമ്പാമ്പിന്റെ വയറ്റില്‍

ഇന്തോനേഷ്യ:ഇന്തോനേഷ്യയിലെ സൗത്ത് ബുട്ടോണ്‍ ജില്ലയിലെ സൗത്ത് ഈസ്റ്റ് സുലവേസിയിലെ  തോട്ടത്തില്‍ നിന്ന് കര്‍ഷകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് കര്‍ഷകനു വേണ്ടിയുള്ള തിരച്ചിലില്‍ കണ്ടെത്തിയത് എട്ട് മീറ്റര്‍ നീളമുള്ള പടുകൂറ്റന്‍ പെരുമ്പാമ്പിനെ. സംശയം തോന്നി പാമ്പിന്റെ വയറുകീറി നോക്കിയപ്പോള്‍ കണ്ടത് 63കാരന്റെ മൃതദേഹം. നാട്ടുകാര്‍ വെള്ളിയാഴ്ച രാവിലെ തിരക്കിയെത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഇരവിഴുങ്ങിയ പാമ്പ് അനങ്ങാനാവാതെ തോട്ടത്തില്‍ കിടക്കുന്നതാണ് തിരച്ചില്‍ സംഘം ആദ്യം കണ്ടത്. ഇതോടെ സംശയം തോന്നിയ സംഘം പാമ്പിനെ കൊന്ന ശേഷം വയര്‍ കീറി പരിശോധിച്ചത്. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിളിച്ചുവരുത്തി മൃതദേഹം കര്‍ഷകന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഈ മേഖലയില്‍ ആദ്യമായാണ് മനുഷ്യനെ പെരുമ്പാമ്പ് വിഴുങ്ങുന്നതെന്ന് റീജ്യനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി മേധാവ് ലാവോഡ് റിസാവല്‍ പറഞ്ഞു.


കര്‍ഷകനെ കാണാതായെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് തിരച്ചിലിന് അധികൃതരും എത്തിയിരുന്നു. തിരച്ചിലില്‍ കര്‍ഷകന്റെ മോട്ടോര്‍ ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കുടിലിനോടു ചേര്‍ന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടതും ഇതിനെ കൊന്ന് വയറുകീറി കര്‍ഷകന്റെ മൃതദേഹം പുറത്തെടുത്തതും.




2017ല്‍ ഇന്തോനേഷ്യയിലെ സുലൈവെസി ദ്വീപിലെ സാലുബിറോ ഗ്രാമത്തില്‍ 25കാരനായ അക്ബര്‍ എന്ന കര്‍ഷകനെയും പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. 23 അടി നീളമുള്ള പാമ്പിനെ കൊന്ന് വയറുകീറിയാണ് അക്ബറിന്റെ മൃതദേഹം പുറത്തെടുത്തത്. ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും കാണുന്ന പെരുമ്പാമ്പ് ഇനമാണ് കര്‍ഷകരെ വിഴുങ്ങിയതെന്ന് അധികൃതര്‍ പറയുന്നു. ചെറു മൃഗങ്ങളെയാണ് ഇവ കൂടുതലായും ഭക്ഷിക്കുന്നത്. മനുഷ്യനു നേരെയുള്ള ആക്രമണങ്ങള്‍ വിരളമാണെന്നും ഭക്ഷണം കിട്ടാതെ വന്നതിനെ തുടർന്ന് ആവും ഈ സംഭവമെന്നും അധികൃതര്‍ വ്യക്തമാക്കി.

No comments:

Post a Comment

കൂടരഞ്ഞി കൊലപാതകം;മുഹമ്മദലിയുടെ വാദം കള്ളം"; വെളിപ്പെടുത്തലുമായി ഇൻക്വസ്റ്റ് നടത്തിയ പൊലീസുദ്യോഗസ്ഥൻ

കൂടരഞ്ഞി കൊലപാതക കേസില്‍ നിർണായക വെളിപ്പെടുത്തലുമായി ഇൻക്വസ്റ്റ് നടത്തിയ പൊലീസുദ്യോഗസ്ഥൻ. ഒരാളെ കൊലപ്പെടുത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത...