Monday, June 16, 2025

വെളിച്ചെണ്ണ വില കുതിക്കുന്നു, വിപണി കൈയടക്കി വ്യാജന്മാർ

വിലക്കുറവുള്ളതിനാൽ പലരും വ്യാജ വെളിച്ചെണ്ണയാണ് വാങ്ങുന്നത്.

വെളിച്ചെണ്ണ വില വൻതോതിൽ ഉയർന്നതോടെ വിപണിയിൽ വ്യാജന്മാർ നിറഞ്ഞാടുന്ന ത് ഭീഷണി ഉയർത്തുന്നു.
ഒരു വർഷത്തിനിടെ കിലോക്ക് 200 രൂപയിലധികം വർധിച്ചതോടെയാണ് ആരോഗ്യത്തിനുവരെ ഹാനികരമായ വ്യാജ വെളിച്ചെണ്ണകൾ കളം നിറഞ്ഞത്. സാധാരണ വെളിച്ചെണ്ണയേക്കാൾ ലിറ്ററിന് 30 മുതൽ 50 രൂപ വരെ കുറവിലാണ് ഇവ വിൽക്കുന്നത്. സർക്കാർ സംരംഭമായ കേര ഫെഡിന്‍റെ ‘കേര’ ബ്രാൻഡിന് സമാനമായ പേരും പാക്കിങ്ങുമായി നിരവധി ബ്രാൻഡ് വെളിച്ചെണ്ണകൾ വിപണിയിലുണ്ട്. പ്രമുഖ സൂപ്പർ മാർക്കറ്റുകളിൽ വരെ ഇവ വിൽക്കുന്നു. പക്ഷെ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന നാമമാത്രമാണ്.

പതിവ് പരിശോധനകൾ മാത്രമാണ് നടക്കുന്നതെന്നല്ലാതെ ഇപ്പൊഴത്തെ അവസ്ഥ യിൽ മറ്റൊന്നും നടക്കുന്നില്ല.ഇത് വ്യാജന്മാർക്ക് വലിയ തോതിലുള്ള അനുഗ്രഹമാവുകയും ചെയ്യുന്നു.വിലക്കുറവുള്ളതിനാൽ പലരും വ്യാജ വെളിച്ചെണ്ണയാണ് വാങ്ങുന്നത്.

തേങ്ങക്ക് ക്ഷാമം; ഓരോ ആഴ്ചയിലും വില വർധന
ഒരു വർഷം മുമ്പ് 150-170 രൂപക്ക് ഒരു കിലോ വെളിച്ചെണ്ണ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 400ഉം 420 രൂപയാണ് വില. വർധന ഇരട്ടിയിലധികം!. കേരളത്തിൽ തേങ്ങ ഉൽപാദനം കുറഞ്ഞതും കൊപ്ര കിട്ടാനില്ലാത്തതുമാണ് വില വർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇറക്കുമതിയും കുറഞ്ഞു. മലേഷ്യയിൽനിന്നും ശ്രീലങ്കയിൽനിന്നും ചൈന വൻതോതിൽ തേങ്ങയും വെളിച്ചെണ്ണയും വാങ്ങിയതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയുകയും അന്താരാഷ്ട്ര തലത്തിൽ വില ഉയരുകയും ചെയ്തതായും പ്രമുഖ വെളിച്ചെണ്ണ മിൽ ഉൽപാദകർ പറയുന്നു.

കേരളത്തിൽനിന്ന് കൊപ്ര കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് കേരഫെഡും വ്യക്തമാക്കുന്നു. കേരളത്തിലെ കർഷകരിൽനിന്നുതന്നെ തേങ്ങയും കൊപ്രയും സമാഹരിക്കാനുള്ള ശ്രമമാണെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി പറഞ്ഞു. ഇതിനായി സഹകരണ സംഘങ്ങളുടെയും കർഷകരുടെയും യോഗങ്ങൾ ചേരുന്നുണ്ട്. വില വർധനയുടെ ഗുണം കർഷകർക്കു ലഭ്യമാക്കാനാണ് ശ്രമം. നിലവിൽ അയൽ സംസ്ഥാനങ്ങളിൽനിന്നാണ് വൻതോതിൽ കൊപ്രയും വെളിച്ചെണ്ണയും കേരളത്തിലെത്തുന്നത്.

മിക്കവാറും മില്ലുകളെല്ലാം കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പ്രവർത്തനം മാറ്റിയതായി പ്രമുഖ വെളിച്ചെണ്ണ ഉടമ സി.എം സുബൈർ പറഞ്ഞു. ഇവർ കേരളത്തിൽനിന്ന് ലഭ്യമാകുന്ന തേങ്ങ സമാഹരിച്ച് തമിഴ്നാട്ടിലും കർണാടകയിലും കൊണ്ടുപോയി വെളിച്ചെണ്ണയാക്കി കൊണ്ടുവരുകയാണ്. കൂലി കുറവും ചിരട്ട അടക്കം വിൽക്കാനുള്ള സാഹചര്യങ്ങളും മൂലമാണ് പ്രവർത്തന മേഖല മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യത്തിന് ഭീഷണിയായി
പാം കെർണൽ ഓയിൽ, പാരഫിൻ ഓയിൽ, ശ്രീലങ്കയിൽനിന്ന് വരുന്ന തേങ്ങപ്പിണ്ണാക്ക് ലായകം തുടങ്ങിയവയാണ് വ്യാജ വെളിച്ചെണ്ണ നിർമിക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. പെട്രോളിയം ഉൽപന്നമായ പാരഫിൻ ഓയിൽ ആരോഗ്യത്തിന് ഭീഷണിയുയർത്തുന്നതാണ്. ലിറ്ററിന് 150 രൂപ വിലയുള്ള പാം കെർണൽ ഓയിലും വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്.

കേരഫെഡിന്‍റെ ‘കേര’ വെളിച്ചെണ്ണയെന്ന് തോന്നിപ്പിക്കുന്ന വിധം 62 ബ്രാൻഡുകൾ സംസ്ഥാനത്ത് വിൽക്കുന്നുണ്ടെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി, വൈസ് ചെയർമാൻ കെ. ശ്രീധരൻ എന്നിവർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും വ്യാജന്മാർക്ക് കുറവൊന്നുമില്ലെന്നു മാത്രമല്ല കൂടുതൽ പുതിയ പുതിയ ബ്രാൻഡുകൾ നിത്യവും വിപണിയിൽ എത്തുകയും ചെയ്യുന്നു.ഇവർക്ക് ഒളിഞ്ഞും തെളിഞ്ഞും ചില കച്ചവടക്കാർ സഹായം നൽകുകയും ചെയ്തു വരുന്നു.പത്തോ ഇരുപതോ രൂപ ലാഭം മുന്നിൽ കണ്ടാണ് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ഇത്തരം വ്യാജന്മാരെ ചില കച്ചവടക്കാർ സഹായിച്ചു വരുന്നത്.

No comments:

Post a Comment

"ഫ്രഷ് കട്ട് സംഘർഷം;'പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ല'; ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്

താമരശ്ശേരി: ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് വേട്ടയാടൽ നടക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ടി.മഹ്റൂഫ്. സമരസമിതി ചെയർമാ...