ചെന്നൈ: കടക്കെണിയിൽ പെട്ടു ഡോക്ടറും, ഭാര്യയെയും രണ്ട് മക്കളും മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കുടുംബം കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ചെന്നൈ അണ്ണാ നഗറിലാണ് സംഭവം.നഗരത്തിൽ നിരവധി അൾട്രാസൗണ്ട് സ്കാനിങ് സെന്ററുകൾ നടത്തിവരുന്ന സോണോളജിസ്റ്റ് ബാലമുരുഗൻ (52), അഭിഭാഷകയായ ഭാര്യ സുമതി (47), രണ്ട് ആൺ മക്കൾ എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ദമ്പതികളുടെ മൂത്ത മകൻ ജസ്വന്ത് കുമാർ നീറ്റ് പരിശീലനത്തിലാണ്. ഇളയ മകൻ ലിങ്കേഷ് കുമാർ പ്ലസ് വൺ വിദ്യാർത്ഥിയും. ഡോ. ബാലമുരുഗൻ വൻ കടക്കെണിയിൽ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഇന്ന് രാവിലെ ഡോക്ടറുടെ ഡ്രൈവർ വീട്ടിലെത്തിയപ്പോൾ ആരും വാതിൽ തുറന്നില്ല. സംശയം തോന്നിയ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് രണ്ട് മുറികളിലായിട്ടായിരുന്നുനാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്.