കോഴിക്കോട്: സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാംആദ്യം സംസാരിക്കേണ്ടതെന്ന എസ് വൈ എസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരം.
ഇരുവരും സ്വന്തം പാർട്ടിയിലും ഭരണത്തിനും വേണ്ടി അധ്വാനിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവന യുദ്ധം നടത്തുന്നവർ സ്ത്രീകള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് സ്വയം പരിശോധിക്കണം. കാന്തപുരം ഉസ്താദ് ഓർമിപ്പിച്ചത് സമുദായത്തിലെ സ്ത്രീകളെയാണ്. അതില്‍ അനാവശ്യമായി ആരും ഇടപെടേണ്ടതില്ലെന്നും റഹ്മത്തുള്ള സഖാഫി പ്രതികരിച്ചു.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറില്‍ പറയുന്നത്. മത ആഘോഷങ്ങളില്‍ അതിർവരമ്പ് ലംഘിക്കരുത്. പരിപാടികള്‍ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തുന്നത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയില്‍ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങള്‍ കൂട്ടിചേർക്കരുതെന്നും മഹല്ലുകള്‍ക്ക് നല്‍കിയ സർകുലറില്‍ പറയുന്നു. ഇത് കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ പ്രതികരിച്ചിരുന്നു. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡല്‍ ആചാരക്രമമാണ്. സമസ്തയുടെ അഭിപ്രായപ്രകടനം ശരിയല്ലെന്നും കെ കെ ശൈലജ വിമർശിച്ചു.
ഇന്ന് കേരളത്തില്‍ മുസ്ലീം സ്തീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളില്‍ വിന്യസിക്കപ്പെട്ടവരുമാണെനേന് കെ കെ ശൈലജ പറഞ്ഞു. അവരില്‍ എംഎല്‍എമാരും മുനിസിപ്പല്‍ ചെയർപെഴ്സണ്‍മാരും പഞ്ചായത്ത് പ്രസിഡൻ്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്. ജഡ്‌ജിമാരും വക്കീലന്മാരും ഡോക്ടർമാരും അധ്യാപകരും ടെക്‌നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവർ പൊതു സ്ഥലങ്ങളില്‍ ഒത്തുചേരുകയും മീറ്റിങ്ങുകളില്‍ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയുമായാണ് റഹ്മത്തുള്ള സഖാഫി രംഗത്തെത്തിയത്.
കുറിപ്പിന്‍റെ പൂർണരൂപം
"ഇസ്‌ലാമിലെ ആചാരാനുഷ്ഠാനങ്ങള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന തീരുമാനം പറയേണ്ടത് മുസ്‌ലിം മത പണ്ഡിതന്മാരാണ്. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലും ഭരണത്തിലും അതിനു വേണ്ടി അധ്വാനിക്കുന്ന സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്.പതിനായിരക്കണക്കിന് വനിത കള്‍ക്ക് അറിവും കനിവും നല്‍കുന്ന സ്ത്രീ സമുദ്ധാരകനാണ് കാന്തപുരം ഉസ്താദ്. ഈ പ്രസ്താവനാ യുദ്ധം നടത്തുന്നവർ സ്ത്രീകള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് സ്വയം പരിശോധിക്കുന്നത് നന്നാവും.മുസ്‌ലിം സ്ത്രീകള്‍ മതാഘോഷങ്ങളുടെ പേരില്‍ തെരുവില്‍ പ്രദർശിപ്പിക്കപ്പെടുന്നത് ഒഴിവാക്കണമെന്ന് സമുദായത്തിലെ സ്ത്രീകളോടാണ് സമസ്ത ഓർമിപ്പിച്ചത്. ഇത് സ്ത്രീകളുടെ പവിത്രത കാത്തുസൂക്ഷിക്കാനും അവരോടുള്ള കരുതലിൻ്റെയും ഭാഗമായി വിശുദ്ധ ഖുർആൻ വ്യക്തമാക്കിയ കാര്യമാണ്. അതില്‍ അനാവശ്യമായി ആരും ഇടപെടേണ്ടതില്ല. ഇത് പറയാനും താല്‍പര്യമുള്ളവർക്ക് അനുസരിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്".
0 Comments