അതിർത്തിയിൽ രാജ്യത്തിന്റെ സുരക്ഷയ്ക്കായി കാവൽ നിൽക്കുന്ന യു.പി. സ്വദേശി സൈനികന്റെ വീട് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഉത്തർപ്രദേശിലെ കൗശാംബിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഐ.ടി.ബി.പി (ITBP) ജവാൻ രാംകിഷന്റെ വീടാണ് അധികൃതർ പൊളിച്ചുനീക്കിയത്. ജമ്മു കശ്മീരിൽ അമർനാഥ് യാത്രാ ഡ്യൂട്ടിയിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് തന്റെ കുടുംബത്തിന് നേരിടേണ്ടി വന്ന ദുരനുഭവം ജവാൻ വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്."
ഞാൻ അതിർത്തി കാക്കുമ്പോൾ അവരെന്‍റെ വീട് ബുൾഡോസർകൊണ്ട് തകർത്തു'
താൻ അതിർത്തിയിൽ ഡ്യൂട്ടിയിലായിരുന്ന സമയം നോക്കി ഭരണകൂടം കുടുംബത്തെ തെരുവിലേക്ക് ഇറക്കിവിട്ടെന്നാണ് രാംകിഷന്റെ ആരോപണം. വീട് തകർക്കുന്നതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. തറവാട് വീട് സ്ഥിതി ചെയ്യുന്ന ഭൂമി സംബന്ധിച്ച് ഗ്രാമമുഖ്യനും ചില റവന്യൂ ഉദ്യോഗസ്ഥരും 1.2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തനിക്ക് ആ തുക നൽകാൻ കഴിയാത്തതിലുള്ള പകയാണ് ക്രൂരതയ്ക്ക് പിന്നിലെന്നും ജവാൻ പറയുന്നു. സർക്കാർ ഭൂമി കൈയേറി വീട് നിർമ്മിച്ചു എന്നാരോപിച്ചാണ് അധികൃതർ നടപടിയെടുത്തത്. എന്നാൽ, അതേ പ്രദേശത്ത് സ്വാധീനമുള്ള പലരുടെയും കെട്ടിടങ്ങൾ അനധികൃതമായി നിലനിൽക്കുമ്പോൾ തന്റെ കുടുംബത്തെ മാത്രം തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് ജവാൻ വേദനയോടെ വ്യക്തമാക്കുന്നു."
0 Comments