കോഴിക്കോട്: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിങ്ങില്‍ കണക്ക് അവതരിപ്പിക്കാത്തതില്‍ കടുത്ത വിമര്‍ശനം. പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് വിമര്‍ശനം ഉയര്‍ന്നത്. റഹീം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിച്ചില്ലെന്നാണ് ആരോപണം. മോചന ദ്രവ്യം നല്‍കിയതിന് ശേഷമുള്ളത് പത്ത് കോടി രൂപയാണ്. ഇത് എന്ത് ചെയ്യണമെന്നതിലടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. അതേസമയം അധികമായി പിരിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് നിയമസഹായ സമിതി പറയുന്നത്.
അതിനിടെ, റഹീമിന്റെ മോചനതിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ചതില്‍ ബാക്കി പണം എന്ത് ചെയ്യണമെന്ന് പണം നല്‍കിയവര്‍ അഭിപ്രായം പറയണമെന്നായിരുന്നു വ്യവയാസി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം പേജിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം തേടും. ഭൂരിപക്ഷ അഭിപ്രായം നോക്കി തുടര്‍നടപടി സ്വീകരിക്കണം. പണം ദുരുപയോഗം ചെയ്യരുത്. വിവാദത്തിലേക്ക് പോകാതെ നല്ല രീതിയില്‍ ബാക്കി തുക ഉപയോഗിക്കണം. പലരും 13 കോടി എവിടെ എന്ന് ചോദിക്കുന്നുണ്ട്. താന്‍ ഒരു കോടി രൂപയാണ് നല്‍കിയത്. താന്‍ പൈസ കൈകൊണ്ട് തൊട്ടിട്ടില്ല. എല്ലാവരോടും നിയമസഹായ കമ്മിറ്റിയുടെ ക്യൂ ആര്‍ കോഡിലേക്ക് പണം അയക്കാനാണ് പറഞ്ഞത്. ബോക്‌സില്‍ എഴുപതിനായിരം രൂപ മാത്രമാണ് താന്‍ കളക്ട് ചെയ്തത്. തന്റെ പേരില്‍ പലയിടത്തും പണപ്പിരിവ് നടന്നതോടെ ബോക്‌സില്‍ പണം വാങ്ങുന്നത് നിര്‍ത്തി. ബാക്കി പണം എന്ത് ചെയ്യുമെന്ന് നിയമസഹായ സമിതി അറിയിച്ചിട്ടില്ല. ബാക്കി പണം എന്ത് ചെയ്യണമെന്ന് താന്‍ വ്യക്തിപരമായി പറയുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നരക്കോടി സഊദി റിയാല്‍ ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് വധശിക്ഷ ഒഴിവാക്കിയത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 46 കോടി രൂപയായിരുന്നു ശേഖരിച്ചത്. ഇതിന്റെ ബാക്കി തുകയാണ് നിയമസഹായ സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലുള്ളത്.