ജയ്പൂര്‍: രാജസ്ഥാനിലെ ഭീല്‍വാഡ ജില്ലയില്‍ മൊബൈല്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് കവർന്നത് 40 ഫോണുകൾ.കരേഡ ടൗണിലെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മതേശ്വരി മൊബൈല്‍ ഷോപ്പില്‍ ഇന്നലെ രാത്രിയായിരുന്നു കവര്‍ച്ച.
സംഭവത്തില്‍ അഞ്ചു ലക്ഷം രൂപയോളം വിലമതിക്കുന്ന 40 സ്മാര്‍ട്ട്‌ഫോണുകള്‍ നഷ്ടമായതായി പോലിസ് അറിയിച്ചു. ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കടയുടെ മേല്‍ക്കൂരയിലൂടെ അകത്ത് കടന്ന മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതായി കടയുടമ ലക്ഷ്മണ്‍ സെന്‍ പറഞ്ഞു.
Also read- ഒത്തുകളി,കെ.എഫ്.സിക്ക് തിരിച്ചടി; കോഴിക്കോട് മാവൂർ റോഡിലെ 30 കോടിയുടെ കെട്ടിട ലേലം റദ്ദാക്കി ഹൈക്കോടതി
കടയ്ക്കുള്ളിലെ വിലകൂടിയ മൊബൈല്‍ ഫോണുകളുടെ പെട്ടികള്‍ കാലിയായ നിലയിലും സാധനങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പരാതിയെ തുടര്‍ന്ന് കരേഡ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികളില്‍ ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നതായി കണ്ടെത്തി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.
0 Comments