പേരാമ്പ്ര :മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എംഎൽഎയായി മാറി ഫാത്തിമ തഹ്‌ലിയ.സംസ്ഥാനത്തെ തലമുതിർന്ന സിപിഎം നേതാവും,ഇടതുമുന്നണി കൺവീനറുമായ ടി.പി.രാമകൃഷ്ണനെ, നിയമസഭയിലേക്കുള്ള തന്റെ ആദ്യ മത്സരത്തിൽത്തന്നെ പേരാമ്പ്രയിൽ അട്ടിമറിച്ച് ചരിത്രജയവുമായി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ വെന്നിക്കൊടി നാട്ടിയത്.5,087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു തഹ്‌ലിയയുടെ മിന്നും ജയം. പേരാമ്പ്രയിൽ ചരിത്രജയം നേടിയതോടെ, മുസ്‌ലിം ലീഗിന് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളിലൊന്നിൽ വനിതാ പ്രാതിനിധ്യം ഉറപ്പിച്ച് തഹ്‌ലിയ എത്തിയേക്കാം എന്ന് കരുതുന്ന വർ ഏറെയാണ്.
രണ്ടു വനിതകളാണ് ഇത്തവണ ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയത്– കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയും. കൂത്തുപറമ്പിൽ ആർജെഡി സ്ഥാനാർഥി പി.കെ.പ്രവീണിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജയന്തി രാജൻ പരാജയപ്പെട്ടത്. ലീഗിൽനിന്നു മത്സരിച്ച ആദ്യ മുസ്‌ലിമല്ലാത്ത ഇതര വനിത കൂടിയായ ജയന്തി 1,286 വോട്ടിനാണു പ്രവീണിനോട് തോറ്റത്.