മുക്കം:മോഷണം നടത്തിയ യുവാവിനെതിരെ നല്‍കിയ പരാതി പിതാവിന്റെ അപേക്ഷ പരിഗണിച്ച് പിൻവലിച്ച് ജ്വല്ലറി ഉടമ.
മുക്കം 'ശ്രീരാഗം' ജ്വല്ലറി ഉടമ ഷാജിയാണ് മനുഷ്യത്വം മുൻനിർത്തി മോഷണക്കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറായത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ജ്വല്ലറിയില്‍ മോഷണം നടന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് ജീവനക്കാരുടെ ശ്രദ്ധമാറിയപ്പോള്‍ കാല്‍ പവൻ തൂക്കം വരുന്ന രണ്ട് മോതിരങ്ങളുമായി കടന്നുകളയുകയായിരുന്നു. ജ്വല്ലറിയില്‍ നിന്നും ഓടിയിറങ്ങിയ യുവാവ് മുക്കം പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ട കാറില്‍ കയറി രക്ഷപ്പെട്ടു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ ഉടമ പോലീസില്‍ പരാതി നല്‍കി.
മുക്കം പോലീസ് നടത്തിയ അന്വേഷണത്തില്‍ കാർ നമ്പർ കേന്ദ്രീകരിച്ച് ഉടമയെ തിരിച്ചറിഞ്ഞു. എന്നാല്‍ കാർ മോഷ്ടാവിന്റെ പിതാവിന്റെ പേരിലായിരുന്നു. താൻ നിരപരാധിയാണെന്നും മകന്റെ പ്രവൃത്തി തന്റെ ജീവിതത്തെയും അന്തസ്സിനെയും ബാധിക്കുമെന്നും പിതാവ് ജ്വല്ലറി ഉടമ ഷാജിയെ നേരില്‍ കണ്ട് സങ്കടം അറിയിച്ചു. മകന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് പിതാവ് മാപ്പ് ചോദിക്കുകയും ചെയ്തു.
വൃദ്ധനായ പിതാവിന്റെ ആത്മാർത്ഥമായ അപേക്ഷ കേട്ട ഷാജി, കേസ് തുടരുന്നില്ലെന്നും പരാതി പിൻവലിക്കാമെന്നും സമ്മതിക്കുകയായിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണത്തിന് തുല്യമായ തുക പിതാവ് ജ്വല്ലറി ഉടമയ്ക്ക് കൈമാറുകയും ചെയ്തു.