രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ രഹസ്യ നടപടികളിലൂടെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി നാല് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ എഫ്‌ഐആർ പകർപ്പും റിമാൻഡ് റിപ്പോർട്ടും ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍
എംഎല്‍എയെ ജയിലില്‍ അടയ്ക്കുക എന്ന രഹസ്യ അജണ്ടയാണ് പോലീസ് നടപ്പാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ആരോപണ വിധേയന് തന്റെ ഭാഗം വ്യക്തമാക്കാൻ അവസരം നല്‍കാതെയായിരുന്നു അറസ്റ്റ്. ആദ്യത്തെ രണ്ട് കേസുകളില്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം കോടതി ഇടപെടലില്‍ പരാജയപ്പെട്ടതോടെ പോലീസിലെ ചിലർ അസ്വസ്ഥരായിരുന്നു. മൂന്നാമത്തെ കേസിലെ പരാതി വിദേശത്ത് നിന്ന് ആഭ്യന്തര വകുപ്പിന് ഇമെയില്‍ വഴിയാണ് ലഭിച്ചത്. പരാതിക്കാരിയെ നേരിട്ട് കാണുകയോ മൊഴി എടുക്കുകയോ ചെയ്യുന്നതിന് മുമ്പേ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
മൗലികാവകാശ ലംഘനം
മുൻകൂർ ജാമ്യ ഹർജി തടയുന്നതിനും പൗരന്റെ അവകാശത്തെ അട്ടിമറിക്കുന്നതിനുമാണ് പോലീസ് ശ്രമിച്ചതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗിക പ്രവൃത്തികള്‍ പിന്നീട് പരാതിയായി മാറുമ്പോള്‍ ഇരു വിഭാഗത്തിനും പറയാനുള്ളത് കേള്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയായിരുന്നു മിന്നല്‍ അറസ്റ്റ്. ജനുവരി 10-ന് അർദ്ധരാത്രി പാലക്കാട് വെച്ചാണ് പത്തനംതിട്ട പോലീസ് രാഹുലിനെ പിടികൂടിയത്. കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് രാഹുലിനെ പ്രതി ചേർത്ത് പഴയ തിയതി വെച്ചുള്ള എഫ്‌ഐആർ പോലീസ് പുറത്തുവിട്ടതെന്നും പരാതിയില്‍ ആരോപിക്കുന്നു.ൺ