Wednesday, January 21, 2026

ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാനൊരുങ്ങി കര്‍ണാടക.

കർണാടക:ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ഇവിഎം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാനൊരുങ്ങി കര്‍ണാടക. വരാനിരിക്കുന്ന ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുമെന്ന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംഗ്രേഷി ഔദ്യോഗികമായി അറിയിച്ചു. 2026 മെയ് 25-ന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയതലത്തില്‍ തന്നെ ആശങ്കകള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയിലെ ഈ സുപ്രധാന നീക്കം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പര്‍ വഴിയാക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഗ്രേറ്റര്‍ ബംഗളൂരു അതോറിറ്റിയുടെ (ജിബിഎ) കീഴിലുള്ള അഞ്ച് സിറ്റി കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുക. 1996 മുതല്‍ ബംഗളൂരുവില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇവിഎമ്മുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക് പൂര്‍ണ വിശ്വാസം ഉറപ്പാക്കാന്‍ ബാലറ്റ് പേപ്പറുകളാണ് ഉചിതമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്.

No comments:

Post a Comment

വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിനും ടോൾ.

കോഴിക്കോട്:വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് ടോൾ ഇടാക്കിയതായി പരാതി . കോഴിക്കോട് ദേശീയപാത ബൈപ്പാസ് ഒളവണ്ണ ടോൾ പ്ലാസയിൽ നിന്നാണ് ടോൾ...