ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടർന്നാണ് പുലർച്ചെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. പലതവണ വിളിച്ചതിന് ശേഷമാണ് ആശുപത്രിയുടെ ഗ്രില്‍ തുറക്കാൻ അധികൃതർ തയ്യാറായത് തിരുവനന്തപുരം വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ച ബിസ്മീറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു.ഓടിവരൂ എന്ന് പറഞ്ഞ് അലറി വിളിച്ചു അദ്ദേഹം രണ്ട് കൈകളും ഉയർത്തിയാണ് രക്ഷിക്കണേ രണ്ട് മക്കളുണ്ടെന്ന് പറഞ്ഞത് ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണ് അവിടെയുള്ള സെക്യൂരിറ്റി ചേട്ടൻ ഓടിവന്ന് സഹായിച്ചത്. അകത്ത് കൊണ്ടുപോയി കസേരയില്‍ ഇരുത്തി ബിസ്‌മീറിനെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. അല്ലാതെ പരിശോധിക്കാൻ പോലും തയ്യാറായില്ല. ഓക്സിജൻ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തന്നത് അപ്പോഴേ ബിസ്‌മീർ അവശനായി ചുണ്ടുകള്‍ കറുത്ത് വന്നിരുന്നു ജാസ്മിൻ പറഞ്ഞു.
എങ്ങിനെയാണ് വന്നതെന്നാണ് ഡോക്ടർ ചോദിച്ചത് ടൂവീലറിലാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ വഴക്ക് പറയുകയുണ്ടായി. ആംബുലൻസിലേക്ക് കയറ്റുന്നതിന് മുൻപ് തന്നെ ബിസ്മീറിന്റെ ബോധം പോയിരുന്നു. മൂക്കില്‍ നിന്ന് പതയും വരുന്നത് കണ്ടു. ഈ സമയത്ത് സിപിആർ കൊടുക്കാൻ പോലും ഡോക്ടർ തയ്യാറാകാതെ നോക്കി നില്‍ക്കുകയായിരുന്നു. അവർക്ക് ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യമായിരിക്കും പക്ഷെ നഷ്ടപെട്ടത് എനിക്കും മക്കള്‍ക്കുമാണ്.
നഴ്സും നഴ്സിംഗ് അസിസ്റ്റന്റും ഉണ്ടായിട്ടും ആംബുലൻസില്‍ കയറി ഞങ്ങള്‍ക്കൊപ്പം വരാൻ പോലും ആരും കൂട്ടാക്കിയില്ല വരാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. ആംബുലൻസില്‍ കയറ്റുമ്പോള്‍ തന്നെ ബിസ്‌മീർ തീരെ അവശനായി. സംസാരിച്ചിട്ടില്ല… മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സിപിആർ നല്‍കിയില്ലേ എന്നാണ് അവർ ചോദിച്ചത്. തനിക്കും കുടുംബത്തിനും ഉണ്ടായ അനുഭവം ഇനി വേറെ ആർക്കും ഉണ്ടാകരുതെന്ന് ജാസ്മിൻ പ്രതികരിച്ചു.
No comments:
Post a Comment