താമരശേരി:ഗതാഗതക്കുരുക്ക് ഇല്ലാത്ത താമരശേരി ചുരം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ കുരുക്ക് അനുഭവപ്പെടുന്ന മൂന്ന് വളവുകള്‍ ദേശീയപാത വിഭാഗം വീതി കൂട്ടൽ പുരോഗമിക്കുന്നു .ചുരത്തിലെ നിത്യേന മണിക്കൂറുകളോളം അനുഭവപ്പെടുന്ന ഗതാഗത കുരുക്കിൽ നിന്നും ഒരു ആശ്വാസതേടുന്ന യാത്ര ക്കാർ, ചുരം സന്നദ്ധ സംഘടനകൾ, പൊലീസ് എന്നിവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ വീതികൂട്ടല്‍. ഏറെ കാലത്തിനു ശേഷമാണെങ്കിലും ഏറ്റവും വീതികുറഞ്ഞ 6,7, 8 വളവുകള്‍ വീതി കൂട്ടുന്ന ജോലികളാണ് ഇപ്പോൾ നടന്നു വരുന്നത്.വനംവകുപ്പിന്റെ അധീനതയിലുള്ള തും ഈ അടുത്ത കാലത്തായി പൂർണമായും വിട്ടുകൊടുത്തതുമായ സ്ഥലത്തെ നാനൂറോളം മരങ്ങളാണ് ഇതിനായി മുറിച്ചുമാറ്റിവരുന്നത്. മരം മുറിക്കൽ പൂർത്തിയാവുന്നതോടെ ഇവിടെ സംരക്ഷണഭിത്തി കെട്ടി റോഡിന് വീതി കൂട്ടും.
2018 ല്‍ വനംവകുപ്പ് ഭൂമി വിട്ടുകൊടുത്തെങ്കിലും ഇപ്പോഴാണ് പണി തുടങ്ങുന്നത്. 37 കോടി രൂപയാണ് ചെലവ്. ഇരുപത്തിയയ്യായിരത്തോളം വാഹനങ്ങളാണ് ദിവസവും ചുരത്തിലൂടെ കടന്നുപോകുന്നത്. വീതിയില്ലാത്ത വളവുകളില്‍ ഇവ കുടുങ്ങുന്നതാണ് ഗതാഗത സ്തംഭനത്തിന് കാരണം. വീതി കൂടുന്നതോടെ ആ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.