കണ്ണൂര്‍: കുവൈത്തിൽ വിഷ മദ്യ ദുരന്തത്തില്‍ മരിച്ച 13 പേരില്‍ മലയാളിയായ കണ്ണൂര്‍ സ്വദേശിയും. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍(31) ആണ് മരിച്ചത്.
നാലു വർഷം മുൻപാണ് സച്ചിൻ കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. നാട്ടിലും കുവൈത്തിലും സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സച്ചിൻ സജീവസാന്നിധ്യമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോള്‍ കലർന്ന പാനീയങ്ങള്‍ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 63 പേർക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തില്‍ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരില്‍ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷമദ്യദുരന്തത്തില്‍ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. അതേസമയം, കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. അനധികൃത മദ്യ നിർമ്മാണവും വില്‍പ്പനയുമായി ബന്ധമുള്ള ഏഷ്യക്കാരായ പ്രവാസികളാണ് കസ്റ്റഡിയിലായത്. രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങള്‍ക്കെതിരെ വിവരം ശേഖരിച്ച് നടപടി തുടങ്ങിയിരിക്കുകയാണ് കുവൈത്ത്. ഇതിന്‍റെ ഭാഗമായാണ് ജലീബ് അല്‍ ഷുയൂഖില്‍ നിന്നുള്‍പ്പടെ പ്രവാസികളായ നടത്തിപ്പുകാർ പിടിയിലായിരിക്കുന്നത്. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല.വിഷമദ്യ ദുരത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
No comments:
Post a Comment