LATEST

6/recent/ticker-posts

സൗദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ' ഇനി ഓർമ്മ

റിയാദ്: സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരൻ' എന്നറിയപ്പെട്ടിരുന്ന അല്‍വലീദ് ബിൻ ഖാലിദ് ബിൻ തലാല്‍ ബിൻ അബ്ദുല്‍ അസീസ് രാജകുമാരൻ (36) അന്തരിച്ചു.

മരണത്തിനും ജീവിതത്തിനുമിടയില്‍ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയില്‍ കിടന്നത്. സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്.

2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് അല്‍വലീദ് ബിൻ ഖാലിദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കല്‍ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അല്‍വലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതല്‍ ഈ 20 വർഷവും കോമയിലായിരുന്നു.

ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻ രക്ഷാ സംവിധാനങ്ങള്‍ മാറ്റി മരണത്തിന് വിട്ടു കൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാല്‍ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്ബോള്‍ പോകട്ടെയെന്ന് അല്‍ സൗദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകള്‍ തുറക്കാതിരിക്കുമ്ബോഴും സ്നേഹ പരിചരണത്താല്‍ രാജകുമാരൻ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു.

ഖാലിദ് ബിൻ തലാല്‍ തന്നെയാണ് മരണവിവരം സൗദി പ്രസ് ഏജന്‍സിയോട് സ്ഥീരീകരിച്ചത്. ലോകമാകെ ആർദ്രമായി ഉറ്റുനോക്കിയ ജീവിതമാണ് അവസാനിച്ചത്.