പൂനൂരിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് ഓവു ചാലിലേക്ക് കക്കൂസ് മാലിന്യമടക്കമുള്ള മലിന ജലം ഒഴുക്കുന്നതായി പരാതി.
പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്‌തു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ഓവു ചാലിലേക്ക് മലിനജലം ഒഴുക്കുകയാണെന്നും ഇത് മടത്തുംപൊയിൽ റോഡ് ജങ്ഷൻ ഭാഗത്ത് കെട്ടിനിന്ന് അങ്ങാടിയിലാകെ ദുർഗന്ധമുണ്ടാകുന്നുവെന്നും പൂനൂർ പുഴയിലെയും പരിസരങ്ങളിലെയും ജല മലിനീകരണത്തിന് കാരണമാകുന്നു എന്നുമായിരുന്നു നാട്ടുകാരുടെ ആരോപണം.
പരാതിയെ തുടർന്ന് ഉണ്ണികുളം പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ബാലുശ്ശേരി പോലീസും സ്ഥലത്തെത്തി. തുടർന്ന് ജെസിബി ഉപയോഗിച്ച് ഓവു ചാലിന്റെ സ്ലാബുകൾ മാറ്റി പരിശോധിക്കുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്‌തു. ആവശ്യമെങ്കിൽ ഹോട്ടലിനെതിരെ നടപടി സ്വീകരിക്കുമെന്ന് മങ്ങാട് ഹെൽത്ത് ഇൻസ്പെക്ടർ കെകെ ലത പറഞ്ഞു. അതേസമയം ഹോട്ടലിൽ നിന്ന് മലിനജലം ഒഴുക്കി വിടുന്നില്ലെന്നും ബയോഗ്യാസ് പ്ലാൻ്റ്, സെപ്റ്റിക് ടാങ്ക്, വാട്ടർ ട്രീറ്റ്മെന്റ് ടാങ്ക് എന്നിവ ഇവിടെയുണ്ടെന്നും ഹോട്ടലുടമ പറഞ്ഞു.