രാജ്യത്തെ ദേശീയപാതകളില്‍ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതി ഈടാക്കുമെന്ന പ്രചരണം തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.
ഈ റിപ്പോർട്ടുകള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്ക് തുടർന്നും ടോളില്‍ ഇളവ് ലഭിക്കും. ഹൈവേയില്‍ മോട്ടോർ സൈക്കിളുകളിലും സ്‍കൂട്ടറുകളിലും സഞ്ചരിക്കുന്നവരില്‍ നിന്ന് ടോള്‍ നികുതി ഈടാക്കില്ലെന്ന് ഗഡ്‍കരി വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങളില്‍ നിന്ന് റോഡ് നികുതി ഇതിനകം തന്നെ ഈടാക്കുന്നതിനാല്‍ അവയെ ടോളില്‍ നിന്ന് ഒഴിവാക്കുന്നത് തുടരും. അടുത്തിടെ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതി ഈടാക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഗഡ്‍കരി വിശദീകരണം നല്‍കുകയും റിപ്പോർട്ടുകളെ വെറും കിംവദന്തി എന്ന് വിളിക്കുകയും ചെയ്തത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ പ്രചരിപ്പിക്കുന്നു എന്നും അത്തരമൊരു തീരുമാനമൊന്നും നിർദ്ദേശിച്ചിട്ടില്ല എന്നും നിതിൻ ഗഡ്‍കരി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ എഴുതി. ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ പൂർണമായും ഒഴിവാക്കുന്നത് തുടരുമെന്നും സത്യം അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുന്നുവെന്നും കേന്ദ്രമന്ത്രി എഴുതുന്നു.
ഇന്ത്യൻ ഹൈവേകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ടോള്‍ ഫ്രീ യാത്ര അവസാനിക്കുമെന്നാിരുന്നു വ്യാജ പ്രചരണം. ജൂലൈ 15 മുതല്‍ ദേശീയപാതയിലെ ബൈക്കുകള്‍, സ്കൂട്ടറുകള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ടോള്‍ നികുതി ഈടാക്കുമെന്ന് കുറച്ചു ദിവസങ്ങളായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഈ വാർത്ത പ്രചരിച്ചതോടെ ആളുകള്‍ ആശങ്കാകുലരായി. അതേസമയം ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കിയതായുള്ള റിപ്പോർട്ടുകളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും വിശദീകരണം നല്‍കി. അത്തരം അവകാശവാദങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് അത്തരം റിപ്പോർട്ടുകളെല്ലാം തെറ്റാണെന്ന് എൻഎച്ച്‌എഐ വ്യക്തമാക്കി. കൂടാതെ, അത്തരമൊരു നിർദ്ദേശം ഇന്ത്യാ സർക്കാരിന്റെ പരിഗണനയില്‍ ഇല്ല എന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
No comments:
Post a Comment