കോഴിക്കോട്: മയോണൈസ്  രണ്ട് മണിക്കൂറിനുളളിൽ ഉപയോഗിക്കണമെന്നും അല്ലെങ്കിൽ അപകടകരമാണെന്നും ആരോഗ്യ വകുപ്പ്.ഇതിന്റെ ഭാഗമായി 
മയോണൈസ് ഉപയോഗവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് വീണ്ടും കർശന പരിശോധന തുടങ്ങി. തയ്യാറാക്കിയ മയോണൈസ് രണ്ട് മണിക്കൂറിനുള്ളിൽ മാത്രം ഉപയോഗിക്കണമെന്നതാണ് നിലവിലെ നിർദേശം. ഈ സമയപരിധി കഴിഞ്ഞ് മയോണൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരം മാത്രമല്ല, നിയമലംഘനവുമാണെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ ബി.ബി. മാത്യു വ്യക്തമാക്കി.







 പാർസലായി നൽകുന്ന ഭക്ഷണങ്ങളിലും ഇതേ മാനദണ്ഡം ബാധകമാണ്. മയോണൈസ് എത്ര സമയത്തിനകം ഉപയോഗിക്കണമെന്ന് വ്യക്തമാക്കുന്ന ലേബൽ പാർസലുകളിൽ പതിപ്പിച്ചിട്ടുണ്ടോയെന്ന് ഇനി പ്രത്യേകമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിസി ന്യൂസ്‌,
മഴക്കാലം മുന്നിൽക്കണ്ട് ‘ഓപ്പറേഷൻ മൺസൂൺ’ എന്ന പ്രത്യേക പരിശോധനയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നഗരത്തിൽ നടത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഷവർമ കടകൾ, തട്ടുകടകൾ, ജ്യൂസ് പാർലറുകൾ, മത്സ്യമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഏഴ് സ്ക്വാഡുകളായി നടത്തിയ പരിശോധനയിൽ 830 സ്ഥാപനങ്ങൾ പരിശോധിച്ചു.







മയോണൈസിന്റെ നിർമാണം, വിതരണം, വിൽപ്പന എന്നിവ തമിഴ്നാടും തെലങ്കാനയും നിരോധിച്ചിരിക്കുകയാണ്. കേരളത്തിലും ഭക്ഷ്യവിഷബാധ സംഭവങ്ങളെ തുടർന്ന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കർശന നിബന്ധനകളോടെ ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ അസംസ്കൃത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമ്മാണത്തിന് വിലക്ക് ഇപ്പോഴും തുടരുകയാണ്.






ശരിയായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത മയോണൈസിൽ സാൽമൊണെല്ല ബാക്ടീരിയ വളരാൻ സാധ്യതയുണ്ടെന്നും, ഇത് കഴിക്കുന്നവരിൽ ഗുരുതരമായ കുടൽസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.






അടുത്തിടെ മാങ്കാവ് മേഖലയിലെ ഒരു റസ്റ്റോറന്റിൽ നിന്ന് വാങ്ങിയ മന്തി കഴിച്ച രണ്ട് സഹോദരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവും വകുപ്പിന്റെ പരിശോധന ശക്തമാക്കാൻ കാരണമായി. ഗുരുതരാവസ്ഥയിലായ 15-കാരന് സാൽമൊണെല്ല ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് ആഴ്ചയോളം ചികിത്സയിൽ കഴിയേണ്ടിവന്നു.






ഭക്ഷണശാലകളിൽ പച്ചമുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണെന്ന് ബേപ്പൂർ ഫുഡ് സേഫ്റ്റി ഓഫീസർ എം.എൻ. ഷംസിയ പറഞ്ഞു. പകരം പാൽ, പുഴുങ്ങിയ മുട്ട, ഉരുളക്കിഴങ്ങ്, കടല തുടങ്ങിയവ ഉപയോഗിച്ചുള്ള മയോണൈസാണ് നിർമിക്കേണ്ടതെന്നും, ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധനയിൽ പ്രത്യേകം വിലയിരുത്തുമെന്നും അവർ വ്യക്തമാക്കി.