ന്യൂഡൽഹി:എസ്‌ഐആറിന് പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രിംകോടതി.തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം ശരിവെച്ചാണ് സുപ്രീംകോടതിയുടെ നിർണായക വിധി
വോട്ടർ പട്ടികയുടെ കൃത്യത പുനഃസ്ഥാപിക്കുക എന്ന ഭരണഘടനാപരമായ ഉദ്ദേശ്യത്തോടെയാണ് എസ്‌ഐആർ നടത്തിയത്. നഷ്ടമാകുന്നത് വോട്ടവകാശം മാത്രം. വോട്ടർ പട്ടികയിലെ ഒഴിവാക്കലുകള്‍ നിയമവിരുദ്ധമല്ല. വോട്ടർപട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ ഇന്ത്യൻ പൗരൻ അല്ലാതെ ആകുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമപരമായ അധികാരങ്ങള്‍ക്ക് മറികടന്നുവെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ്‌ഐആർ നിയമപരമായി സാധുതയുള്ളതിനാല്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമല്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറഞ്ഞത്. എസ്‌ഐആറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിലാണ് വിധി പറഞ്ഞത്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കാനുള്ളതാണ് എസ്‌ഐആറെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് നിയമങ്ങളുടെ സമഗ്രത പാലിക്കുമ്പോള്‍ കമ്മീഷൻ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയും രേഖകളുടെ ചട്ടക്കൂട് യുക്തിസഹമായി പാലിക്കുകയും വേണം. ആർപി ആക്ടിലെ സെക്ഷൻ 16 പ്രകാരം അയോഗ്യരായ പൗരന്മാരെ വോട്ടർപട്ടികയില്‍ നിന്ന് ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. അത്തരം പ്രക്രിയ ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വത്തെക്കുറിച്ച് നിയമാനുസൃതമായ അന്വേഷണം നടത്താൻ കഴിയും. പൗരത്വത്തിന്റെ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.