ബംഗളൂരു: സാൻവി എന്ന ആറ് വയസ്സുകാരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ രണ്ടാനമ്മ പിടിയിൽ .ഭർത്താവിന്‍റെ ആദ്യ വിവാഹത്തിലെ മകളെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടാനമ്മ ബീദാർ സ്വദേശിനിയായ രാധ പിടിയിലായത്.
ഓഗസ്റ്റ് 27-ന് മൂന്ന് നില കെട്ടിടത്തിന്റെ ടെറസില്‍ കളിക്കുന്നതിനിടെ സാൻവി അബദ്ധത്തില്‍ വീണതാണെന്നാണ് രാധ ഭർത്താവ് സിധാന്തിനോട് പറഞ്ഞത്. സംശയമൊന്നും തോന്നാതിരുന്നതിനാല്‍ മകള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണതാണെന്ന് അച്ഛൻ സിധാന്ത് പൊലീസില്‍ അറിയിച്ചു. രക്തത്തില്‍ കുളിച്ചു കിടന്ന സാൻവിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്.
എന്നാല്‍ സെപ്റ്റംബർ 12-ന് അയല്‍വാസി സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. സാൻവിയുടെ രണ്ടാനമ്മയായ രാധ കളിക്കാനെന്ന വ്യാജേന കുട്ടിയെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നതും കസേരയില്‍ നിർത്തി ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ശേഷം രാധ തിടുക്കത്തില്‍ വീടിനകത്തേക്ക് ഓടിപ്പോവുന്നതും ദൃശ്യത്തിലുണ്ട്.
ഈ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ രാധയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സിധാന്തിന് സാൻവിയോടുള്ള സ്നേഹം തനിക്ക് സഹിക്കാനായില്ലെന്നാണ് രാധ നല്‍കിയ മൊഴി. സ്വത്ത് തന്‍റെ രണ്ട് മക്കള്‍ക്കു മാത്രമായി കിട്ടണമെന്ന് ആഗ്രഹിച്ചെന്നും രാധ പൊലീസിനോട് പറഞ്ഞു. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് രാധയെ അറസ്റ്റ് ചെയ്തു. 2019ല്‍ സാൻവിയുടെ അമ്മ മരിച്ചതോടെ 2023ലാണ് സിധാന്ത് രാധയെ വിവാഹം ചെയ്തത്.
No comments:
Post a Comment