ബംഗളൂരു: പ്രിയങ്ക് ഖാര്‍ഗെയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി.ആർ.എസ്.എസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ബി.ജെ.പി എം.പി രമേശ് ജിഗജിനഗി രംഗത്ത് വന്നത്.
ദലിതനായ പ്രിയങ്ക് ഖാർഗെ എന്തിനാണ് ആർ.എസ്.എസിന്റെ കാര്യം നോക്കാൻ പോകുന്നതെന്നും, ആർ.എസ്.എസിനെ ചോദ്യം ചെയ്ത ചരിത്രമുള്ളവരൊന്നും രാജ്യത്ത് നിലനിന്നിട്ടില്ലെന്നും ജിഗജിനഗി പറഞ്ഞു. ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമാണ് രമേശ് ജിഗജിനഗിരി.
മന്ത്രിയാകാനുള്ള ബൗദ്ധിക യോഗ്യത പ്രിയങ്ക് ഖാർഗെയ്ക്കില്ലെന്നും, കോണ്‍ഗ്രസ് അധ്യക്ഷനായ പിതാവ് മല്ലികാർജുൻ ഖാർഗെയുടെ സ്വാധീനം കൊണ്ടാണ് പ്രിയങ്കിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും ജിഗജിനഗി പരിഹസിച്ചു.
"ആർ.എസ്.എസ് സർക്കാരില്‍ രജിസ്റ്റർ ചെയ്യണമെന്ന് പ്രിയങ്ക് ഖാർഗെ ശഠിക്കുന്നത് എന്തിനാണ്? ഇത് ഒരു മന്ത്രിയുടെ ജോലിയല്ല. ദലിതനായ ഒരാള്‍ക്ക് ആർ.എസ്.എസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങനെ പ്രസക്തമാകും? ഇത് കണ്ട് വല്ലാതെ വേദന തോന്നുന്നു."എന്നാണ് രമേശ് ജിഗജിനഗിയുടെ വാദം. പ്രിയങ്ക് ഖാർഗെ സ്വന്തം വകുപ്പിലും സംസ്ഥാനത്തെ ക്രമസമാധാന നിലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു. ആർ.എസ്.എസ് ദലിതർക്ക് തുല്യ അവസരങ്ങള്‍ നല്കുന്നില്ല എന്ന പരാതിയെ കുറിച്ച് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുളള മറുപടി നല്‍കിയാണ് പ്രിയങ്ക് ഖാർഗെക്കെതിരെ രമേശ് ജിഗജിനഗി ജാതി അധിക്ഷേപം നടത്തിയത്.