ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിലുള്ള യാചകൻ മൻകിലാലിന്‍റെ സമ്പാദ്യത്തിന്‍റെ വിവരങ്ങള്‍ കേട്ട് കണ്ണ് തള്ളി അധികൃതർ.രാവിലെ മുതല്‍ തെരുവില്‍ യാചനയാണ് ജോലി... അങ്ങനെ കിട്ടിയ പണം കൊണ്ട് സ്വന്തമാക്കിയത് മൂന്നു നിലക്കെട്ടിടം ഉള്‍പ്പെടെയുള്ള മൂന്നു വീടുകളും മൂന്നു ഓട്ടോറിക്ഷാകളും ഒരു കാറും... തീർന്നില്ല ഇനിയുമുണ്ട്...
നിലവില്‍ ഭിക്ഷാടനം നിരോധിച്ചഇന്ദോറിലെ തെരുവുകളില്‍ നിന്ന് യാചകരെ പൂർണമായും ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി സ്ത്രീ -ശിശു സൗഹൃദവികസന ഡിപ്പാർട്മെന്‍റ് നടത്തിയ കാംപെയ്നിടെയാണ് മൻകിലാലിലെ അധികൃതർ പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടു പോയത്. ഭിന്നശേഷിക്കാരനായതിനാല്‍ ചക്രങ്ങള്‍ പിടിപ്പിച്ച പലകയില്‍ ഇരുന്ന് കൈകള്‍ കൊണ്ട് തള്ളിയാണ് മൻകിലാല്‍ സഞ്ചരിച്ചിരുന്നത്.
എന്നാല്‍ പുനരധിവാസകേന്ദ്രത്തിലുള്ളവരുമായി സംസാരിച്ചപ്പോഴാണ് തന്‍റെ സ്വത്തു വിവരങ്ങളെക്കുറിച്ച് ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. ഭിക്ഷ യാചിക്കാനായി തെരുവിലേക്ക് തന്‍റെ സ്വന്തം കാറിലാണ് ഇയാള്‍ എത്തുന്നത്. അതിനായി മാത്രം ഒരു ഡ്രൈവറെയും നിയമിച്ചിട്ടുണ്ട്. അതു മാത്രമല്ല 4-5 ലക്ഷം രൂപ ഇയാള്‍ പലർക്കായി കടം കൊടുത്തിട്ടുണ്ട്. ഇതിന്‍റെ പലിശയായി ദിവസവും 1000 മുതല്‍ 1200 രൂപ വരെ വാങ്ങാറുമുണ്ട്. യാചനയിലൂടെ 500 രൂപയോളം ദിവസവും ലഭിക്കാറുണ്ടെന്നും മൻകിലാല്‍ പറയുന്നു. ഇയാളുടെ സ്വത്തിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതർ പറയുന്നു.
എന്നാല്‍ ഈ സ്വത്തെല്ലാം അയാള്‍ യാചിച്ച് ഉണ്ടാക്കിയതല്ലെന്നാണ് ഭിക്ഷാടനം ഇല്ലാതാക്കാനായി പ്രവർത്തിക്കുന്ന എൻജിഒ പ്രസിഡന്‍റ് രൂപാലി ജെയിൻ പറയുന്നത്. വർഷങ്ങളോളം ഇയാള്‍ നിർമാണപ്രവർത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും കുഷ്ഠം ബാധിച്ച് വിരലുകള്‍ നഷ്ടപ്പെട്ടതോടെയാണ് ജോലി ചെയ്യാൻ സാധിക്കാതെ വന്നതെന്നും രൂപാലി പറയുന്നു.