തിരുവനന്തപുരം: മേയർ പ്രഖ്യാപനത്തില്‍ അതൃപ്തി പരസ്യമാക്കി മുൻ ഡിജിപി ആർ. ശ്രീലേഖ. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് അവസാന നിമിഷം വാക്ക് മാറ്റിയെന്ന് ശ്രീലേഖ തുറന്നടിച്ചു.
കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലിലൂടെയാണ് വി.വി. രാജേഷിന് മേയർ സ്ഥാനം ലഭിച്ചതെന്നും ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയർ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. തെരഞ്ഞെടുപ്പില്‍ നില്‍ക്കാൻ താൻ വിസമ്മതിച്ചതാണ്. മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നല്‍കി. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടത് കൊണ്ടാകാം തന്നെ പരിഗണിക്കാതിരുന്നതെന്നും ശ്രീലേഖ പ്രതികരിച്ചു.